Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഉണക്കമരം





കൊച്ചാരായന്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ആരും അന്വേഷിച്ചില്ല.അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കൊച്ചാരായന്‍  ആരാണ് ........? വെറും ഒരു വിറകു വെട്ടുകാരന്‍. മറിച്ചു ഒരു എഴുത്തുകാരന്‍ ആയിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ നാട്ടുകാരും,പത്രക്കാരും എല്ലാം കാരണം അന്വേഷിച്ചു പിന്നാലെ കൂടുമായിരുന്നു.

കൊച്ചാരായന്‍ ..........
വെറും വിറകു വെട്ടുകാരന്‍.

കര്‍ക്കിടകത്തിലെ ഒരു നനഞ്ഞ രാത്രിയിലാണ് അയാളുടെ കീറി മുറിച്ച മൃത ശരീരവുമായി ആംബുലന്‍സു  കടന്നു വന്നത്. ബന്ധുക്കളും , അയല്‍ക്കാരും മനസ്സില്‍ മുഷിഞ്ഞു , 'മരിക്കാന്‍ തോന്നിയ ഒരു കാലം'.

ഒറ്റ മുറിയുള്ള  ഒരു ഓല പ്പുരയിലായിരുന്നു കൊച്ചാരായനും ,ഭാര്യയും ,പ്രായ പൂര്‍ത്തിയായ രണ്ടു ആണ്‍ മക്കളും താമസിച്ചിരുന്നത് . മൂത്തവന്‍ മാനസിക രോഗിയാണ്. പണിക്കൊന്നും പോവില്ല. ഏതു നേരവും ചാണകം മെഴുകിയ ഇളം തിണ്ണയില്‍ ഓരോന്ന് പുലമ്പി ക്കൊണ്ടിരിക്കും. രണ്ടാമന്‍ മിടുക്കനാണ്. പകല്‍ മുഴുവനും അധ്വാനിക്കും. കിട്ടുന്ന പണത്തിനു കൊതി തീരെ ഭക്ഷണം കഴിക്കും . ബാക്കിയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കും. അടുപ്പ് പുകയണമെങ്കില്‍ കൊച്ചാരായന്‍ മഴുവെടുത്ത് ഇറങ്ങണം. ആരോടും ഒന്നും ഉരിയാടില്ല. അരയില്‍ ഒരു കൈലി, ഒരു വട്ടക്കെട്ടു , തോളില്‍ തൂക്കിയിട്ട മഴു. ഈ വേഷത്തിലെ ഞങ്ങള്‍ അയാളെ ഇതുവരെ കണ്ടിട്ടുള്ളൂ. കൊച്ചാരായന്‍ കടന്നു പോണ വഴിയില്‍ നിമിഷങ്ങളോളം  മരച്ചൂര്  തങ്ങി നിന്നിരുന്നു. എങ്ങനെ ചുഴിഞ്ഞു ആലോചിച്ചിട്ടും കൊച്ചാരായന്‍ എന്തിനു ആത്മഹത്യ ചെയ്തു എന്നതിന് ഒരു ഉത്തരം കിട്ടിയില്ല.

വിഷം കഴിക്കയായിരുന്നു.നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത അയാളുടെ ഭാര്യ ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി വന്നു നോക്കുമ്പോള്‍ കാണുന്നത് നുരയും പതയും തുപ്പി തുറിച്ചു കിടക്കുന്ന കൊച്ചാരായനെ ആണ്. അക്കാള്‍ , ഞങ്ങള്‍ അവരെ അങ്ങനെയാണ് വിളിക്കുന്നത്‌,  അടുക്കള പ്പുറത്ത് നിന്ന്  വിറങ്ങലിച്ച ശബ്ദത്തില്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി.

മൂത്ത മകന്‍ ഉമ്മറ ത്തിണ്ണയില്‍ സംസാരിച്ചു കൊണ്ടിരുന്നു. ആളുകള്‍ അത് ശ്രദ്ധിക്കാതെ പുരയിലേക്ക്‌ ഓടി ക്കയറി. അക്കാള്‍ കരഞ്ഞില്ല. അവര്‍ വടക്കേ പ്പുറത്തെ വാഴ ച്ചോട്ടില്‍ ഒരു കാഴ്ച വസ്തുവിനെ പ്പോലെ ഇരുന്നു.

'ഇത്യാനിപ്പോ എന്തിന്റെ കൊഴപ്പാ '....

ചുറ്റും കൂടി നിന്ന പെണ്ണുങ്ങള്‍ തമ്മില്‍ പറഞ്ഞു.. അക്കാള്‍ വളരെ  അക്ഷോഭ്യ ആയിരുന്നു. അവര്‍ ഒരു കാഴ്ച വസ്തുവാ ണെന്ന് അവര്‍ക്ക് മാത്രമേ തോന്നാതിരുന്നുള്ളൂ. മഴ ചിണുങ്ങി ക്കൊണ്ടിരുന്നു.

നേരം ഇരുട്ടി ത്തുടങ്ങി. ആരോ  ഒരു തകര വിളക്ക് ഉമ്മറത്ത്‌ കൊണ്ട് വച്ചു.അതില്‍ ബീഡി കത്തിച്ചു കൊണ്ട് മൂത്ത മകന്‍ പുലമ്പല്‍ തുടര്‍ന്ന്. ശവദാഹത്തിനു വന്ന ബന്ധുക്കളില്‍ ചിലര്‍ ഇളയ മകനോട്‌ തട്ടിക്കയറി.

'ഇത്തിരി ചില്ലറ കൊടുക്കാതെ ആശുപത്രിക്കാര്  കത്തി വയ്ക്കില്ല' ... അയാള്‍ ഒരു നനഞ്ഞ പക്ഷിയെപോലെ കൂനിക്കൂടി.ബന്ധുക്കള്‍ അമര്‍ഷത്തോടെ മറ്റു തിരക്കുകളിലേക്ക് വ്യാപരിച്ചു.
'നമുക്ക് പിരിവെടുത്താലോ..........? നാട്ടുകാരില്‍ ചിലര്‍ അങ്ങനെ ആലോചിച്ചു. കാലം തെറ്റി വന്ന മഴ പോലെ ഒരാള്‍ കയറി വന്നു മകനോട്‌ ചോദിച്ചു." എന്തിനാണ് അച്ഛന്‍ മരിച്ചത്" .......?

രാത്രി വളരെ വൈകിയാണ് മൃതദേഹം വീട്ടിലെത്തിയത്. നേരം പാതിരയോടടുത്ത്. പോരാത്തതിന് ചോരുന്ന ആകാശവും. മങ്ങി ക്കത്തുന്ന പെട്രോമാക്സിന്റെ വെളിച്ചത്തില്‍ കൊച്ചാരായന്‍ ഒരു കറുത്ത ശില പോലെ കിടന്നു. അക്കാളിനെ പെണ്ണുങ്ങള്‍ താങ്ങി എടുത്തു കൊണ്ടുവന്നു. അവര്‍ നിസ്സംഗതയോടെ അല്‍പ്പനേരം നോക്കി നിന്ന്. മൂത്ത മകന്‍ സംസാരിച്ചു കൊണ്ടിരുന്നു  .... ഇടയ്ക്ക് ചിരിച്ചു. 
'ഉത്തമാ ... അച്ഛനെ  എടുക്ക്വാ .... നിനക്ക് കാണണ്ടേ ......?
ഒരു കാരണവര്‍ ചോദിച്ചു.  അതിനു മറുപടി പറയാതെ അയാള്‍
മറ്റൊരു ലോകത്തേക്ക് സംസാരിച്ചു കയറി. എല്ലാവര്ക്കും ധൃതി ഉണ്ടായിരുന്നു.  പെട്ടെന്ന് ശവം കുഴിയില്‍ ഇറക്കി. മറ്റുള്ളവര്‍ പിരിഞ്ഞു തുടങ്ങി. ഇരുട്ടില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

"കുഴി മൂടരുത്,............. കുഴി മൂടരുത് "........!

പെട്രോ മാക്സിന്റെ വെളിച്ചത്തിലേക്ക്  ഇരുട്ടില്‍ നിന്ന് ഒരു തകര പ്പാട്ട കൊണ്ട് വന്നു. എല്ലാവരും ആകാംഷയോടെ നോക്കി.
കുടല്‍ മാല ..............!

ചിലര്‍ ഓക്കാനിച്ചു.  ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്  ചാരായം മണക്കുന്ന ഒരു ശബ്ദം പുറത്ത് വന്നു.
'ആ നായീന്റെ മോനോട് പറഞ്ഞതാ, ഇത്തിരി കാശ് കൊടുത്തിരുന്നെങ്കില്‍ ഇത് ആശുപത്രീല്‍ എവിടേലും കളഞ്ഞേനെ ....'
 'ഒരാള്‍ക്ക്‌ രണ്ടു ശവക്കുഴി'.  
കുഴി വെട്ടുന്നവര്‍ തമാശ പോലെ പറഞ്ഞു 
തിരികെ നടക്കുമ്പോള്‍ എന്നില്‍ ഭയം അരിച്ചിറങ്ങിയിരുന്നു. വഴിയരികിലെ വാഴ ക്കൂട്ടത്തില്‍ എന്തോ ശബ്ദങ്ങള്‍ ....  ഞാന്‍ പരതി. 'കൊച്ചാരായന്‍ ആണോ.....?
വിറയ്ക്കുന്ന ശബ്ദത്തോടെ ഞാന്‍  ചോദിച്ചു.
'കൊച്ചാരായന്‍, നിങ്ങള്‍ എന്തിനാണ് ആത്മഹത്യ ചെയ്തത്...........
  

24 Responses to ഉണക്കമരം

  1. ബ്ലോഗുകളില്‍ മികച്ച കഥകള്‍ കാണുന്നതില്‍ ഏറെ സന്തോഷം... പ്രിന്റ് മാധ്യമങ്ങളില്‍ വരുന്നതിലും മികച്ച കഥകള്‍ ബ്ലോഗുകളില്‍ വരുന്നതിന്റെ ഉദാഹരണമാണ് ഈ കഥ.... വാക്കുകളും വരികളും നല്ല ഇഴയടുപ്പത്തോടെ നെയ്തെടുത്ത നിലവാരമുള്ള ഒരു കഥ തന്നതിന് നന്ദി.....

  2. വെറും വിറകു വെട്ടുകാരന്‍.!!!!
    മനോഹരമായ രചന.. അഭിനന്ദനങ്ങൾ..

  3. khaadu.. says:

    മനോഹരമായി പറഞ്ഞു...

  4. ഉയര്‍ന്ന നിലവാരമുള്ള ഒരു കഥ ,,

  5. കഥ വായിച്ചു. കുടല്‍മാല പുറത്ത്‌ ചാടിയത്‌ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുമ്പോള്‍ സംഭവിച്ചതാകാമെന്ന് കരുതുന്നു. കൊച്ചരായന്‍ എന്തിനാണ്‌ ആത്മഹത്യ ചെയ്തത്‌... കഥ എഴുതിയ ശൈലി നന്നായിരുന്നു കെട്ടോ പക്ഷേ ആശയം വായനക്കാരനിലേക്ക്‌ എത്തിയോ ? ചിലപ്പോള്‍ എന്‌റെ തോന്നലാകാം. ആശംസകള്‍

    (ഞാൻ പുതിയ ഒരു പോസ്റ്റിട്ടിട്ടുണ്ട് വായിക്കുമല്ലോ?)

  6. അനാവശ്യമായ ഒരു വാക്ക് പോലും ചേര്‍ക്കാതെ എഴുതിയ കഥ. മികച്ച രചന. ശ്രദ്ധിക്കാതെ പോകുന്ന ജന്മങ്ങള്‍ ശ്രദ്ധിക്കുന്ന ജന്മങ്ങളെക്കാള്‍ ഏറെ കൂടുതലാണ്. കുടല്‍മാലയില്‍ എനിക്കും ചെറിയ സംശയം വന്നു.
    ആശംസകള്‍.

  7. കാലിക പ്രാധാന്യമുള്ള ഒരു വിഷയം , തരക്കേടില്ലാതെ പറഞ്ഞു.

  8. Yasmin NK says:

    കഥ നിലവാരം പുലര്‍ത്തി. ആശംസകള്‍..

  9. ഒരുപാട് തരം കഥകൾ വായിച്ചിട്ടുണ്ട് ബ്ലോഗ്ഗിലൂടെ. പക്ഷെ ഇത് അവതരണത്തിൽ അപാരമായ വിത്യസ്തത പുലർത്തി. ആശംസകൾ.

  10. ചെയ്യേണ്ടത് ചെയ്യേണ്ട നേരെട്ത് ചെയ്യണം തന്നെ കഥ നന്നായി

  11. നല്ല കഥ. അഭിനന്ദനം

  12. Akbar says:

    നല്ല അവതരണം

  13. ചെറിയ കഥ നല്ല നിലവാരത്തോടെ പറഞ്ഞു.

  14. മനസ്സില്‍ ഒരു വേദന അവശേഷിപ്പിച്ചു ..വീണ്ടും.

  15. മനസ്സില്‍ തട്ടിയ കഥ.അവതരണമിടുക്ക് പതിവുപോലെ മനോഹരം.

  16. AJITHKC says:

    കഥ നന്നായി, കഥനവും. ആശംസകൾ.

  17. നിലവാരമുള്ള നല്ല കഥ ..

  18. വ്യത്യസ്തമായ കഥ.
    അഭിനന്ദനങ്ങൾ!

  19. അഭിപ്രായം അറിയിച്ച എല്ലാ വായനക്കാര്‍ക്കും
    നന്ദി.

  20. കഥ നന്നായി.
    ലളിതമായ ഭാഷ. എന്നാല്‍ അര്‍ത്ഥ സമ്പുഷ്ടവും.
    പ്രായമായ മാതാപിതാക്കളോടുള്ള മിക്ക മക്കളുടെ പെരുമാറ്റവും ഓര്‍ത്തുപോയി.
    വര്‍ണിച്ച വിധത്തില്‍ ഒരാള്‍ ഏത് കോണിലും കാണും. എന്റെ നാട്ടിലെ ഒരു രൂപം ഞാന്‍ മേനഞ്ഞെടുത്തിട്ടുട്.

  21. നല്ല രീതിയിൽ പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

  22. കഥ നന്നായിപ്പറഞ്ഞു,
    അതെ, ഒരു മരം പോലെ തന്റെ അവസാന നാള്‍ വരെയും
    ആ മരം വെട്ടുകാരന്‍ മറ്റുള്ളവര്‍ക്കായി ജീവിച്ചു തീര്‍ത്തു.
    മറ്റുള്ളവര്‍ക്കായി സേവനം ചെയ്തു ആ ജീവിതം അവസാനിപ്പിച്ചു
    എത്ര അഭിനന്ദനീയം ആ ജീവിതം!!!
    പക്ഷെ ആരും അയാളെ ഓര്‍ത്തില്ല. സ്വന്തം മക്കള്‍ പോലും.
    പക്ഷെ കഥാകാരനെങ്കിലും അല്പം കാരുണ്യം കാട്ടാമായിരുന്നു
    ഇത്ര ദാരുണമായ ഒരു അന്ത്യം!! വേണ്ടിയിരുന്നോ???
    അത് വേണ്ടിയിരുന്നോ യെന്നോര്തുപോയി
    ഇരിപ്പിടത്തിലൂടെ ഇവിടെയെത്തി
    വീണ്ടും വരാം
    നന്ദി

Leave a Reply