ഓര്‍മ
ചേതനയറ്റഒരു കടപ്പുറത്തെ കൂറ്റന്‍ കെട്ടിടത്തില്‍ ആയിരുന്നു എനിക്ക് ജോലി.ഒരു മരണ വീട് പോലെ നിസ്സംഗമായിരുന്നു അതിന്റെ ഭാവം. ഉള്‍ക്കടലാണ്. മറുകരയിലെ ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ ജലചിത്രങ്ങള്‍ എന്നെ വീര്‍പ്പു മുട്ടിച്ചു. വല്ലപ്പോഴും മാത്രം കടന്നു വരുന്ന മേലുദ്യോഗസ്ഥന്‍ മാരോട് വിനയം അഭിനയിച്ചു കാണി ക്കുന്നതി ലുപരി എന്റെ മുഖവും മനസ്സും സദാ മ്ലാനമായിരുന്നു.ഒന്നും ചെയ്യാനില്ലാത്ത പകലുകളും, ക്രൂരമായ ഏകാന്തതയും എന്നെ വല്ലാതെ അസ്വസ്ഥനാക്കി . മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാനുള്ള നിയമം ഇല്ല. കടലില്‍ നിന്ന് വീശുന്ന തണുത്ത കാറ്റിനെ പ്രതിരോധിക്കാന്‍ ഞാന്‍ ചിലപ്പോള്‍ മൃതി ഞരങ്ങുന്ന ഇരുട്ടറകള്‍ തുറന്നു അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഞാന്‍ വരുന്നതിനു തൊട്ടു മുമ്പ് ഈ ഇരുട്ടറയിലെ വൈദ്യുതിയില്‍ കുടുങ്ങി മരിച്ചവരുടെ കരിഞ്ഞ ഗന്ധം എന്നെ അപ്പോള്‍ ഭയപ്പെടുത്തും.
കടല്‍ തീരത്തെ ഈ കെട്ടിടങ്ങളുടെ നടുവില്‍ വിജനമായി, മാരകമായ ഒരു മുറിവ് പോലെ കടലിലേക്ക് കിടക്കുന്ന റോഡും, ഭീമാകാരങ്ങളായ ജല വാഹിനി പൈപ്പുകളും ഞാനും,മാത്രം ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശത്ത് വല്ലപ്പോഴും വാഹനങ്ങളുമായി കടന്നു വരുന്ന അപരിചിതരെ പോലും കൈവീശി സൗഹൃദം നടിച്ചു. അങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് ഒരു കൊച്ചു കിളി എന്റെ മുമ്പില്‍ പറന്നിരുന്നത്. അത് ഒരു നേര്‍ത്ത കമ്പിയും കൊത്തി പറന്നു. ഞാന്‍ കടലിനെ മറന്നു, പക്ഷിയുടെ ചേഷ്ടകളില്‍ കുടുങ്ങി. റോഡില്‍ പണിക്കാര്‍ ഉപേക്ഷിച്ചു പോയ കൊച്ചു കമ്പി കഷ്ണങ്ങള്‍ ചേര്‍ത്ത് കൂട് കെട്ടുകയായിരുന്നു പക്ഷി . ഒരു മരം പോയിട്ട് പുല്‍ ചെടിപോലും മുളയ്ക്കാത്ത ഊഷരമായ പ്രദേശമായിരുന്നു അത്. എന്റെ കെട്ടിടത്തിന്റെ ചുവരിലെ ചെറിയ പൈപ്പിനുള്ളില്‍ കൂട് കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു ആ കിളി. അത് കാണാന്‍ ഞാന്‍ കാത്തിരുന്നു. പക്ഷികളെയും,മരങ്ങളെയും കൂട്ടി വായിച്ചു ശീലിച്ച എനിക്ക് അതൊരു കൌതുക ക്കാഴ്ചയായി മാറി.
ദിവസങ്ങള്‍ കൊണ്ട് കിളി ഒരു കുഞ്ഞു കൂട് തീര്‍ത്തു. വല്ലപ്പോഴും ഞാന്‍ കൂടിനരികില്‍ പോകും . കമ്പികള്‍ കോര്‍ത്തിണക്കി, പ്ലാസ്റ്റിക് കൂടുകള്‍ കൊണ്ട് പതം വരുത്തിയ മനോഹരമായ ആ കൂടിനരികില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ അടുത്തെവിടെയെങ്കിലും ഇരുന്നു കിളി പ്രതിഷേധിച്ചു ചിലയ്ക്കും. ഒരു വിദേശിയുടെ ഭാഷ മനസ്സിലാകുമോ എന്നൊന്നും വിചാരിക്കാതെ ഞാന്‍ പറയും.'ഒന്നൂല, ഞാന്‍ പാവമൊരു കാഴ്ചക്കാരന്‍.' അത് മനസ്സിലായിട്ടെന്തോ കിളി ചെറു ശബ്ദത്തോടെ മറ്റൊരു സ്ഥലത്തേക്ക് പറന്നിരിക്കും.
ദിവസങ്ങള്‍ കടന്നു പോയി. ഇടയ്ക്കൊക്കെ ഞാന്‍ കയറി നോക്കും. കൂട് ശൂന്യമായിരിക്കും അപ്പോഴെല്ലാം. എങ്കിലും കൂട് ആകര്‍ഷകമാകുന്ന എന്തൊക്കെയോ പണികള്‍ ആ കുഞ്ഞിക്കിളി ചെയ്യുന്നുണ്ടായിരുന്നു. അതില്‍ മുട്ടയിട്ടു കുഞ്ഞു വിരിയുന്ന കാഴ്ച കാണാന്‍ എനിക്ക് തിരക്കുണ്ടായിരുന്നു. എന്റെ ക്ഷമ നശിച്ച ഒരു ദിവസം ഞാന്‍ ഒച്ചയുണ്ടാക്കാതെ കൂടിനു സമീപം ചെന്ന്. കൂട് ശൂന്യമായിരുന്നു. ഞാന്‍ കാത്തിരുന്നു. ഒന്നല്ല,പല ദിവസം. കിളി വന്നില്ല. ഒരു ഉച്ച നേരം . ഭക്ഷണ ശാലയിലേക്ക് പോണ വഴിയില്‍ വലിയൊരു പൈപ്പ് അവസാനിക്കുന്നുണ്ട്. കമ്പനി തള്ളുന്ന നീരാവി പുറത്തേക്കു പോണത് ആ പൈപ്പ് വഴിയാണ്. അതിനു ചുറ്റും ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ വേലി കെട്ടിയിട്ടുണ്ട്. മനുഷ്യനെ ക്കൂടി ഉരുക്കി കളയാനുള്ള ശക്തി അതിനുണ്ട്. ഞങ്ങള്‍ കരുതലോടെ ചുവടു വയ്ക്കുമ്പോള്‍ കണ്ടു, ഒരു കിളിയുടെ കരിഞ്ഞ ശരീരം. വെയിലിന്റെ കാഠിന്യം അതിനെ ഉണക്കി കളഞ്ഞു. ഞാന്‍ ആ കരിഞ്ഞ തൂവല്‍ ക്കൂട് എടുത്തു. ഇത്തിരി മണ്ണ് കണ്ടിടത്ത് അത് മറവു ചെയ്യുമ്പോള്‍ വിരിയാതെ പോയ ഒരു കിളിയുടെ സ്വപ്നവും, എന്റെ നൊമ്പരവും ചേര്‍ന്ന് പറയാനാവാത്ത ഒരു അനുഭവത്തിന്റെ ലോകത്തേക്ക് ഞാന്‍ പ്രവേശിക്കുകയായിരുന്നു.