Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ലോണ്‍ വീട്












എന്‍റെ ഓര്‍മയിലെ ആദ്യത്തെ വീട് ഓലപ്പുര ആയിരുന്നു.  വലിയ പച്ച മുള നാട്ടി , അതില്‍ വാരിയും കഴുക്കോലും ഉറപ്പിച്ചു ഓല മേയുന്നതു ഓര്‍മയില്‍ ഉണ്ട്. നിലം ചെളി മെഴുകും. ചാണകം മത നിഷേധം ആണെന്ന് പറഞ്ഞു ഒഴിവാക്കും. പുര മേയുന്ന ദിവസം ഉത്സവം പോലെയാണ്. അന്ന് സ്കൂളില്‍ പോകാതിരിക്കാന്‍ നോക്കും. ഞാന്‍ കുറെ മുതിര്‍ന്ന ശേഷമാണ് ഒരു നീണ്ട ഇട വേളയ്ക്ക് ശേഷം സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുന്നത്. നാട്ടിലെ ഒരു സന്നദ്ധ സംഘടന വീട് വയ്ച്ചു തന്നു. കുറെ കാട്ടു കല്ലുകള്‍ കൊണ്ട് തറ കെട്ടി. മണ്ണ് കുഴച്ചു മിനുസപ്പെടുത്തി. പനയോല കൊണ്ട് മേല്‍ക്കൂരയും , മറയും കെട്ടി.  എന്‍റെ  പഠന മേശ യ്ക്ക് സമീപം ഒരു കൊച്ചു കിളിവാതില്‍ ഉണ്ടാക്കി. അത് കാര്‍ഡു ബോര്‍ഡു കൊണ്ട് മോഡി പിടിപ്പിച്ചു. വലിച്ചു തുറക്കാന്‍ സംവിധാനം ഉണ്ടാക്കി. വര്‍ഷത്തില്‍ പുരയ്ക്ക് ചെലവാകുന്നത് ഏറിയാല്‍ അഞ്ഞൂറ് രൂപ. ഓല വാങ്ങുന്നതിനും , പണിക്കൂലിയും . 

മീനമാസത്തില്‍ ഉച്ച സൂര്യന്‍ പുരത്തറയില്‍ 'വട്ടം ' വരയ്ക്കുമ്പോള്‍ ഉമ്മയ്ക്ക് വേവലാതിയാണ്. ഇടവ പ്പാതിയ്ക്ക് മുമ്പ് പുര മേയുന്നത് വരെ അത് നീളും. ഒരിക്കല്‍ ഉമ്മ , ഓടിട്ട പുരയെ ക്കുറിച്ച് ആഗ്രഹം പറയുന്നത് കേട്ടു. അധികം താമസിയാതെ ഞങ്ങള്‍ ഓടിട്ട ഒരു മനോഹരമായ കൊച്ചു വീട് നിര്‍മ്മിച്ചു. പക്ഷെ , ഞങ്ങള്‍ ഒരു കടക്കാരനായി മാറി അതോടു കൂടി.  ആ ആശങ്കയില്‍ നിന്ന് മുക്തി നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

കാലം കടന്നു പോയതോടെ ഒട്ടേറെ മാറ്റങ്ങള്‍ വീടിനു വരുത്തി. ഞങ്ങള്‍ കൂടുതല്‍ കടക്കാരായി. ഇപ്പോള്‍ ഭേതപ്പെട്ട ഒരു വീട് ഞങ്ങള്‍ക്കുണ്ട്‌ . അത്ര തന്നെ കട ബാധ്യതയും. എന്നെ സംബന്ധിച്ച് വലിയ വീട് എന്നതിലുപരി സമൂഹത്തില്‍ പിടിച്ചു നില്‍ക്കുക എന്ന ഒറ്റ കാരണമാണ് വലിയ വീടിനെ ക്കുറിച്ച് ചിന്തിപ്പിക്കുന്നത്. ഭാര്യ , കുട്ടികള്‍ , അവര്‍ നോക്കുമ്പോള്‍ ചുറ്റും വലിയ വീടുകള്‍.  കാലം നമ്മെ ഒപ്പം വലിച്ചിഴക്കുകയാണ്. പലപ്പോഴും നമ്മള്‍ പരിക്കുകളോടെ കാലത്തിനൊപ്പം സഞ്ചരിക്കുന്നു.

ഭൂമിയില്‍ ധാരാളം മണ്ണുണ്ട്. മരങ്ങളുണ്ട്, പാര്‍ക്കാന്‍ ഒരു വീട് മതിയെങ്കില്‍ എല്ലാം  പ്രകൃതിയിലുണ്ട്. നമുക്ക് ജീവിച്ചാല്‍ പോര . ജീവിക്കുന്നു എന്നു സമൂഹത്തെ കൊണ്ട് സര്‍ട്ടിഫൈ ചെയ്യിക്കണം. പണം പ്രശ്നമല്ല. തരാന്‍ സ്ഥാപനങ്ങള്‍ ഉണ്ട്. മനസമാധാനം പകരം നല്‍കിയാല്‍ മതി. എന്നാലും കുഴപ്പമില്ല എന്നു ചിന്തിക്കാനാണ് എനിക്കും , മറ്റുള്ളവര്‍ക്കും ഇഷ്ടം. ഒരു ഓണം കേറാ മൂലയില്‍ ഒരു കൊച്ചു മണ്‍വീട് ആണ് എന്‍റെ സ്വപ്നം . ഞാന്‍ ഇത്തിരി പൈങ്കിളി ആയില്ലേ എന്നാവും വായനക്കാര്‍ ചിന്തിക്കുക. കാമുകിയോട് , അല്ലെങ്കില്‍ ഭാര്യയോടു  , മുട്ടത്തു വര്‍ക്കിയുടെ ചിന്തയില്‍ സംസാരിക്കുന്നതാണ് ഏറ്റവും മധുരം .......................!

ഉരുകിയൊലിച്ച പ്രണയം












ഇരുപത്തഞ്ചു വർഷം മുമ്പുണ്ടായിരുന്ന ഒരു തകര്‍ന്ന പ്രണയ ബന്ധത്തിന്‍റ അലകള്‍ ഇന്നും മനസ്സില്‍ ഒടുങ്ങുന്നില്ലെങ്കില്‍ ,ഞാന്‍വിശ്വസിക്കുന്നത് ആബന്ധം തകര്‍ത്തതില്‍ ദൈവവും കുറ്റബോധംകൊള്ളുന്നുണ്ട് എന്നാണു. നീതി നടപ്പാക്കുന്ന ദൈവത്തിനു തെറ്റ് പറ്റുമെന്ന് വിശ്വസിക്കാന്‍ ബുദ്ധി മുട്ട് ഉണ്ട്. ഏതു നീതിയാണ് കാലാതിവര്‍ത്തി യായി നില കൊള്ളുന്നത്‌...... ? നമ്മള്‍ കാണാത്ത ഒരു ലോകത്ത് നമ്മെ പോലെ ജനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ പശു വിനെ പുഷ്പം എന്നു വിളിച്ചാല്‍ തെറ്റ് ഏതു പക്ഷത്താണ്...........? അതുകൊണ്ടാണ്  ദൈവത്തിനു കുറ്റബോധം തോന്നുന്നുണ്ടാവണം എന്നു ഞാന്‍ വിശ്വസിക്കുന്നത്.
നിങ്ങള്‍ ആരെങ്കിലും ഒരു അന്യ ജാതി പെണ്‍കുട്ടിയെ എപ്പോഴെങ്കിലും പ്രണ യിച്ചിട്ടുണ്ടോ .......?  അവള്‍ അവളുടെ വേദ പുസ്തകത്തില്‍ തൊട്ട് , നമുക്ക് ഒരുമിച്ചു ജീവിക്കാം, ഞാന്‍ നിന്‍റെയൊപ്പം ഇറങ്ങി വരാം എന്നു പറഞ്ഞിട്ടുണ്ടോ .........? അപ്പോള്‍ നിങ്ങള്‍ അവളുടെ വെളുത്തു തുടുത്ത കൈ ത്തണ്ടയില്‍ ആദ്യമായി ചുംബിച്ചിട്ടുണ്ടോ......? തിരുത്താന്‍ പറ്റാത്ത തെറ്റിന്‍റെ പുറത്തിരുന്നു ദൈവം ആത്മാന്വേഷണം നടത്തിയിരിക്കാം . അല്ലെങ്കില്‍ രാസ വസ്ത്തുക്കള്‍ എലികളിലും മറ്റും പരീക്ഷിക്കുന്ന ഒരു ശാസ്ത്ര കൌതുകത്തോടെ  ദൈവം മറ്റേതെങ്കിലും പ്രണയേതാക്കള്‍ക്ക് സമാശ്വാസ സമ്മാനം പോലെ വിജയം നേര്‍ന്നിരിക്കാം . അപ്പോഴെല്ലാം എന്‍റെ മനസ്സ് അസ്വസ്ഥമാകുന്നുണ്ട്. 
 
ഒരു ഡിസംബറിലെ ഇല പൊഴിയുന്ന തണുപ്പ് കാലത്താണ് അവള്‍ ആ  സത്യം ചെയ്തത്. ആരുമില്ലാത്ത ഒരിടത്ത് വച്ച്. ആ വീട്ടില്‍ ഞങ്ങള്‍ തനിച്ചാണ്. ഞാന്‍ അവളോട്‌ ആവശ്യപ്പെട്ടു. അവളുടെ വാക്കുകളില്‍ പതിരില്ല. എന്നെ കൈ വിട്ടു കളയാന്‍ മടി. ഒപ്പം സ്വീകരിക്കാനും . ഒരു യാഥാസ്തിക ക്രിസ്ത്യന്‍ കുടുംബാംഗം. ആങ്ങളമാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍. അങ്ങനെയിരിക്കെ  പെങ്ങള്‍ ഒരു മുസ്ലീം പയ്യനെ സ്വീകരിച്ചു എന്നറിയുന്നത് വലിയ ഭൂകമ്പം സൃഷ്ട്ടിക്കും എന്നു ഞങ്ങള്‍ക്ക് അറിയാം . ഒരു വിഷാദ മൂക സന്ധ്യ പോലെ അവള്‍ എന്‍റെ മുമ്പില്‍ നിന്നു .  എന്‍റെ ചപല മനസ്സിന് ഒരു തീരുമാനത്തില്‍ എത്തേണ്ടത് ആവശ്യമായിരുന്നു.
" എന്ത് തീരുമാനം വേണമെങ്കിലും എടുത്തു കൊള്ളൂ " ......
ഞാന്‍ ഹൃദയ വ്യഥയോടെ പറഞ്ഞു. അവള്‍ കുറെ നേരം ആലോചിച്ചു നിന്നു. ഒരു നേര്‍ത്ത സീല്‍ക്കാരം പോലെ ചോദിച്ചു. ' ഞങ്ങളുടെ മതത്തിലേക്ക് വരാമോ .........?
അവള്‍ക്കപ്പുറത്തൊരു ലോകം ഇല്ലാതിരുന്ന  ഞാന്‍ പറഞ്ഞു. " വരാം ". സത്യം ചെയ്യണം , ഞാന്‍ ആവശ്യപ്പെട്ടു. 
അവള്‍ ബൈബിളില്‍ കൈവച്ചു. നിന്‍റെ കൂടെ ഞാന്‍ ഇറങ്ങി വരും ... സത്യം. 
ഞാന്‍ ആ കൈകളില്‍ ആദ്യമായി തൊട്ടു . മെല്ലെ അതില്‍ ചുംബിച്ചു.