Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ലീല്യേച്ചി .......





അഞ്ചേക്കറില്‍  ഒരു കാട്‌  ............. ! 

ആലങ്കാരിക ഭാഷയിലാണ് പ്രയോഗിച്ചത്.  ഇടനിലക്കാരന്‍ അത് ആഗതന്റെ ഭാഷയിലേക്ക്  തര്‍ജ്ജിമ ചെയ്തു. ഇരുപത്താറു മഹാഗണി , പിടിച്ചാല്‍ പിടി മുറ്റാത്ത  പന്ത്രണ്ടു തേക്ക്‌ , പത്തിരുപതു ആഞ്ഞിലി,  പിന്നെ, പിലാവ് , വീട്ടി...........

കൃത്യമായ കണക്കില്ല.  കൈ കോര്‍ത്തു നില്‍ക്കുന്ന കാട്ടു വള്ളികള്, കിളികളുടെ ഒരു പട.  ഏത് നേരവും അവറ്റകളുടെ സംഗീതം. മുറ്റത്തു പടര്‍ന്നു നില്‍ക്കുന്ന കണിക്കൊന്ന . മേടമാസത്തില് പൂത്തു മറിയും.  ധാരാളം ആളുകള് വരും. ഫോട്ടോ എടുക്കും, ചരിത്രം അന്വേഷിക്കും, തൊണ്ടി പ്പഴം പോലുള്ള പെണ്‍കുട്ടികളുമായി  ചാനലുകാരും, പരസ്യ കമ്പനികളും വരും. ഇരുന്നും, കിടന്നും ചിത്ര ങ്ങളെടുക്കും ,  പിന്നെ , എല്ലാവരും മറക്കും.........

ലീല്യേച്ചി  പറയുമായിരുന്നു ,  ' എനിക്കും, ഈ കണിക്കൊന്നയ്ക്കും ഒറ്റ ജാതകാ..., ആണ്ടില്  രണ്ടു മാസം ഋതു .'..........

രാമചന്ദ്രന്‍  അപ്പോള്‍ ലീല്യേച്ചിയുടെ മുഖത്തേക്കു നോക്കി. 

" നിങ്ങള്‍  ആണ്ടില് രണ്ടു മാസം നാട്ടില്‍ വരുമ്പോളല്ലേ  എനിക്കും  ഒരു  സന്തോഷം." 

സ്ഥല പുരാണം കേട്ടു കഴിഞ്ഞപ്പോള്‍ ആഗതന്‍ എഴുന്നേറ്റു, ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഇടനിലക്കാരന്‍ വെയ്റ്ററെ വിളിച്ചു  വിസ്ക്കിയും , സോഡയും ഓര്‍ഡര്‍ ചെയ്തിട്ടു  സോഫയിലേക്ക് ചരിഞ്ഞു. 

നാളെ കാലത്തു വീടും പറമ്പും കാണാന്‍ പോകാമെന്നു  പറഞ്ഞു  എല്ലാവരും പിരിഞ്ഞിട്ടും രാമ ചന്ദ്രന്‍ അവിടെ നിന്നെഴുന്നേറ്റില്ല . അയാള്‍ പുതിയ കഥയ്ക്കുള്ള വേദനിപ്പിക്കാത്ത ഒരു ക്ലൈമാക്സ് തേടുകയായിരുന്നു. ലീല്യേച്ചി  പറഞ്ഞു തരാരുള്ള  രാജ കുമാരന്റെയും, രാജ കുമാരിയുടെയും കഥ പോലെ, ദുഷ്ടയായ മന്ത്ര വാദിനിയുടെ  കഥ പോലെ .......

ലീല്യേച്ചിയുടെ കഥകളിലെ  രാജ കുമാരിയും , അവളെ ഉപദ്രവിക്കാന്‍ വരുന്ന ചെന്നായും പാവമാണ്,  മന്ത്ര വാദിനി സ്നേഹമുള്ളവളാണ്‌ .    അവരൊക്കെ ലീല്യേച്ചി തന്നെ ആയിരുന്നുവെന്നു മുതിര്ന്നപ്പോഴാണ് മനസ്സിലായത്‌. 

രാമചന്ദ്രന്‍ കുട്ടി യായിരുന്നു . ഉറക്കം വരണമെങ്കില്‍ ലീല്യേച്ചി കഥ പറയണം.  അമ്മ. അതൊരു ച്ഛായാ ചിത്രമായിട്ടേ ഓര്‍മയുള്ളൂ.  എല്ലാം ലീല്യേച്ചി  ആയിരുന്നു. ഊണു കഴിച്ചു  മര ക്കോവേണി കയറി  തെക്കേ മുറീല്‍ വന്നു കിടന്നാല്‍  ലീല്യേച്ചി  അടുക്കള പ്പണി തീര്‍ത്തു മുത്തച്ഛന്റെ മുറീല്‍ വെള്ളവും വച്ചു  വരുന്നത് വരെ ഉറങ്ങാതെ കിടക്കും. പൊന്നശോകം കയ്യെത്തി പ്പിടിക്കുന്ന തെക്കേ മുറീ ടെ ജനാലകള്‍ തുറന്നിട്ടു രാമചന്ദ്രന്‍ എന്ന കുട്ടി ലീല്യേച്ചിയോടു ഒട്ടി ക്കിടക്കും. കിഴക്കേ പാടത്തു നിലാവ്  വിളഞ്ഞു കിടക്കുന്ന വരമ്പത്തു കൂടി  ലീല്യേച്ചിയുടെ ദുര്‍ മന്ത്ര വാദിനി  നടന്നു വരുന്നതു രാമ ചന്ദ്രന്‍ കണ്ടിട്ടുണ്ട്. തൊടിയുടെ അതിരില്‍ വന്നു നിന്ന് മന്ത്ര വാദിനി ഉറക്കെയുറക്കെ  ചോദിക്കും .--

" ലീലേ, .........  കുട്ട്യേ  തരണൊണ്ടോ " ................ ?

" ഇല്ല,  എനിക്കു വേണം എന്റെ ഉണ്ണ്യേ " ....... പൊയ്ക്കോ .

അത് കേട്ടാണ് കുട്ടി ഉറങ്ങുന്നത്.

പക്ഷെ, എല്ലാ കടങ്കഥകള്‍ക്കും ഉത്തരം പറഞ്ഞു തന്നിരുന്ന ലീല്യേച്ചി മാത്രം  രാമചന്ദ്രന്റെ മനസ്സില്‍ ഉത്തരമില്ലാതെ കിടന്നു.

ലീല്യേച്ചി എനിക്കാരാണ് ........... ? 

അയാള്‍ ആ ചോദ്യം തൊടിയിലെ മര പ്പൊത്തുകളില്‍  ഒളിക്കുന്ന കുഞ്ഞി ക്കിളികളെ  തന്റെ മകനു  കാണിച്ചു കൊടുക്കുമ്പോഴും, ദുബായിലെ കമ്പനി മാനേജര്‍ സീറ്റിലിരുന്നു വഴി തെറ്റി പോകുന്ന  കണക്കുകളുടെ ഇടനാഴികളില്‍ വിയര്‍ക്കുമ്പോഴും ആലോചിച്ചിട്ടുണ്ട്.  

ലീല്യേച്ചി  എനിക്കാരാണ് ............ ?

വിനീത ഒരിക്കല്‍ ഒരു ഒബ്ജക്റ്റീവ്  ടൈപ്പ്‌  ആയിട്ടു  മറുപടി തന്നു.

" വെറുമൊരു വീട്ടു ജോലിക്കാരി " 

പെട്ടെന്നാണ് അത് സംഭവിച്ചത്. കൈ വീശിയൊന്നു കൊടുത്തു. ഇത്രയും കരുത്തു തനിക്കെവിടെ നിന്നു കിട്ടിയെന്നു അയാള്‍ അത്ഭുതപ്പെട്ടു.  മലയിറങ്ങി വന്നു  മരക്കൂട്ടത്തെ പിഴുതെടുക്കുന്ന  തുലാ ക്കാറ്റിന്‍റെ  കരുത്തുണ്ടായിരുന്നു അപ്പോള്‍ അയാളുടെ കൈകള്‍ക്ക്. 

അവള്‍ കരഞ്ഞില്ല. അല്‍പ്പം കണ്ണീരു പോലും പൊടിഞ്ഞില്ല. ഒരു തെറ്റു തിരുത്താനുള്ള ശ്രമത്തിലായിരുന്നു വിനീത. വസ്ത്രങ്ങളെല്ലാം വാരിക്കെട്ടി , ഒരു സാധാരണ സ്ത്രീ കാണിക്കുന്നത് പോലെ  മകനെയും കൈക്കു പിടിച്ചു  അവള്‍ നാട്ടിലേക്കു പോന്നു. 

ഒരിക്കല്‍ ലീല്യേച്ചി പറഞ്ഞ കഥയില്‍  കര്‍ക്കിടക വാവു  കറുത്തു. തെക്കേ മുറീടെ ജനാലകള്‍ താനേ തുറന്നു . തെക്കന്‍ കാറ്റിനു കനം വച്ചു.  ഒരു കരികില പോലെ അതു ലീല്യേച്ചിയെ എവിടെ നിന്നോ വാരിയെടുത്തു ജാലക പ്പഴുതിലൂടെ, ഉറങ്ങിക്കിടന്ന രാമചന്ദ്രന്‍ എന്ന കുട്ടിയുടെ അരികില്‍ ഇട്ടു. പിറ്റേന്നു പ്രഭാതത്തില്‍ , അമ്മയെ സ്വപ്നം കണ്ടു കരഞ്ഞപ്പോള്‍  ഞാനല്ലേ കുട്ടിയെ വാരി എടുത്തത്, നെറുകയില്‍ ചുംബിച്ചത്  .....  ? 

ലീല്യേച്ചി  ചിരിച്ചു കൊണ്ട് ചോദിച്ചു.

ലീല്യേച്ചി പറഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാഞ്ഞിട്ടു കൂടി കുട്ടി തല കുലുക്കി.

നേരം വളരെ വൈകി. ഇന്നിനി റൂം വെക്കേറ്റ് ചെയ്യേണ്ടെന്ന്  അയാള്‍  തീരുമാനിച്ചു. നാളെ ലീല്യേ ച്ചിയോട് പറയാന്‍ നോവിക്കാത്ത ഒരു കഥ തേടി അയാളുടെ തലയ്ക്കു ചുറ്റും തേനീച്ചകള്‍ മുരണ്ടു. ഒരു സിഗരറ്റിനു തീ കൊടുത്തുകൊണ്ട് അയാള്‍ നില ക്കണ്ണാടിയ്ക്ക് മുമ്പില്‍ നിലയുറപ്പിച്ചു.


ഉണര്‍ന്നപ്പോള്‍ നേരം വളരെ പുലര്‍ന്നിരുന്നു. വാച്ചിലേക്കു നോക്കി. ഇടനിലക്കാരന്‍  പുറത്തു കാത്തു നില്‍പ്പുണ്ടാവും. അയാള്‍ വേഗം പുറത്തിറങ്ങി. നിന്നു മുഷിഞ്ഞു  , നിലയുറയ്ക്കാത്ത നോട്ടവുമായി അവര്‍ രാമചന്ദ്രനെ എതിരേറ്റു.

വീട്ടിലേക്കുള്ള പടവുകള്‍ പായല്‍ പുതച്ചിരുന്നു. അപരിചിതരെ കണ്ടു തൊടിയില്‍ കിളികള്‍ ചിലച്ചു. ആഗതന്‍ ഓരോ കോണില്‍ നിന്നു ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങി. നിറം മങ്ങിയ ചുവരിലെ ചിതല്‍ ചിത്ര ങ്ങള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടിരുന്നു. ആഗതന്റെ കണ്ണില്‍ അത്ഭുതം തിരിയിട്ടു. ഒഴിഞ്ഞ പശു തൊഴുത്തില്‍  ചാണക പ്പച്ച മുഖം കറുപ്പിച്ചു.

'വീടിനു കുറച്ചു  പണിയുണ്ട്,  ഇത്തിരി ചായം വലിക്കണം '.....

ഇടനിലക്കാരന്‍ താഴ്മയോടെ പറഞ്ഞു. 

" വേണ്ട, ഇതു തന്നെ, ഹെറിറ്റേജ്‌  ഹോം സ്റ്റേയ്ക്ക്  ഇതു തന്നെ ഉത്തമം " അജ്ഞാത ഭാഷയില്‍ ആഗതന്‍ പറഞ്ഞു. 

അവര്‍  മടങ്ങി ക്കഴിഞ്ഞപ്പോള്‍ ,   രാമചന്ദ്രന്‍ ഉമ്മറത്തേക്ക് കയറി. ലീല്യേച്ചിയോടു പറയാനുള്ള കഥ ഒരു പെരുമ്പാമ്പിനെ പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു. നിലവറയില്‍ അടയ്ക്കപ്പെട്ട ,  കാതും, കണ്ണുമില്ലാത്ത  മുത്തശ്ശിയെ രക്ഷിക്കാന്‍ വന്ന  രാജ കുമാരന്‍റെ  കഥ.......

ഞാനല്ലേ   ആ രാജ കുമാരന്‍  ..........  ?

മുത്തശ്ശി  , എന്റെ ... ........  

അയാള്‍ വാക്കുകള്‍ വിഴുങ്ങി. വീടിനുള്ളില്‍ നിന്ന് ഒരു കറുത്ത വ്യാളി പോലെ ഇരുട്ട് അയാളുടെ കണ്ണു കളിലേക്ക് ഇരയ്ച്ചു കയറി. അയാള്‍ നീട്ടി വിളിച്ചു......

ലീല്യേച്ചീ .............

അജ്ഞാതലോകം  പകരുന്ന ഒരു ഭീതി അയാളില്‍ അന്നേരം വ്യാപിച്ചു. ' ഇതെന്റെ വീട് തന്നെയല്ലേ, എന്ന് വിശ്വസിക്കാന്‍  അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. മുറിയ്ക്കുള്ളിലെ ഇത്തിരി പ്രകാശ ത്തില്‍ അയാള്‍ പുറത്തേക്കൊഴുകി. ചെറുപ്പത്തില്‍ ചുവരില്‍ വരച്ചിട്ട  കരിച്ചിത്രങ്ങള്‍ അയാളെ  അപരിചിതനെ പോലെ നോക്കി. അതിലെ ലീല്യേച്ചി,  കറുത്തു തടിച്ച ശരീരം കുലുങ്ങു മാറ്  ചിരിച്ചു. രാമചന്ദ്രന്‍ മര ക്കോവേണി കയറി തെക്കേ മുറിയിലെത്തി.  പൊന്നശോകം ജാലക പ്പുറ ത്തു കൈനീട്ടി.  അവളുടെ ഞരമ്പുകള്‍ തടിക്കുകയും, തൊലി നിറം കെട്ടു ചുളുങ്ങി പോവുകയും ചെയ്തിരുന്നു.  അയാള്‍ പഴയ മര ക്കട്ടിലില്‍ ഇരുന്നു. പുറത്ത് കിളികള്‍ ചിലയ്ക്കാന്‍ തുടങ്ങി. വീണ്ടുമൊരു കര്‍ക്കിടക വാവു കറുത്തു.  തെക്കന്‍ കാറ്റിനു കനം വച്ചു. അയാള്‍ , ഭാരം നഷ്ടപ്പെട്ടു  ഒരു കരിയില പോലെ പറക്കാന്‍ തുടങ്ങി. തെക്കന്‍ കാറ്റ് അതിനെ ബാല്യത്തിന്റെ പടവുകളിലേക്ക്  കൂട്ടിക്കൊണ്ടു പോയി. -------



വര  : ഇസ്ഹാക്ക്  നിലമ്പൂര്‍
http://ishaqh.blogspot.com/2012/04/blog-post.html?spref=fb




ഇത്തിരി കൊന്നപ്പൂവ്







ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏത് യന്ത്ര വല്‍കൃത ലോകത്ത് പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും,
മണവും, മമതയും ഇത്തിരി കൊന്നപ്പൂവും ..............
(വൈലോപ്പിള്ളി )


കത്തുന്ന മണല്‍ കുന്നുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരു നിമിഷം അത് കണിക്കൊന്ന പൂക്കളായി എന്നെ ഭ്രമിപ്പിക്കുന്നു. തിളയ്ക്കുന്ന നീരാവിയില്‍ ആ പൂക്കള്‍ ഇളകുന്നത് പോലെ തോന്നിപ്പിച്ചു .ദുര്‍ബല മായ മനസ്സിനോട് കാണിക്കുന്ന അനീതി. അന്ന് മാരീച വേഷത്തില്‍ വന്ന മായ. ഞാന്‍   വിഷു ക്കാലത്തെ ഓര്‍ത്തു. എന്റേത് മുസ്ലിം കുടുംബം .വിഷുവും, ഓണവുമൊന്നും മനസ്സിനെ ഇളക്കാത്ത ഒരു സമൂഹത്തില്‍ ഞാന്‍ നിലവിളക്കു കത്തിച്ചു. പൂക്കള്‍ ഒരുക്കി. കണി വെള്ളരിയും നാളികേരവും ഒരുക്കി. കൃഷ്ണ വിഗ്രഹം മാത്രം വയ്ക്കാനുള്ള ധൈര്യം വന്നില്ല. ഉമ്മയുടെ മുമ്പില്‍ നിന്ന് നില വിളക്കില്‍ തൊഴുതു. വേണു ഗാനം പാടി നടക്കുന്ന ഭജന സംഘം എന്റെ ഉമ്മറത്ത് വന്നു. അവര്‍ക്ക് വിഷു ക്കൈ നേട്ടം കൊടുത്തു. പിന്നെ ഉറങ്ങിയില്ല. ഒരു ദിവസ ത്തേക്കെങ്കിലും നോണ്‍ വെജിറ്റേറിയന്‍ പടിക്കു പുറത്ത്. വല്ലപ്പോഴും മത്സ്യം വാങ്ങുമെന്നതൊഴിച്ചാല്‍ പച്ചക്കറി തന്നെ വീട്ടില്‍ ശരണം. സുഹൃത്തുക്കള്‍ വരുന്നു. ഭക്ഷണത്തിനു ക്ഷണിക്കാന്‍ .ഉമ്മയ്ക്ക് നിര്‍ബന്ധം. വീട്ടില്‍ നിന്ന് ഇത്തിരിയെങ്കിലും കഴിച്ചിട്ട് പോണം.ഞാനും, സുഹൃത്തുക്കളും (അവരൊക്കെ ഹിന്ദുക്കള്‍ ) വിഷു ദിനത്തില്‍ എന്റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം.

ആരുടെയോ തൊടിയില്‍ ഒരു കണിക്കൊന്ന മറഞ്ഞു വളര്‍ന്നു. മീനമാസത്തില്‍ അത് നവ വധു വിനെ പോലെ പൂക്കള്‍ വാരിയണിയും . എനിക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു അത്. ചുറ്റും വള്ളി പ്പടര്‍പ്പുകള്‍. ജന സഞ്ചാരം കുറഞ്ഞ ഒരിടം.വിഷുവിനു  എനിക്ക് പൂക്കള്‍ തരാന്‍ വേണ്ടി അവളുടെ മക്കളെ  സൂര്യനെ കാണിച്ചു കുടിയിരുത്തി. അധിനിവേശത്തിന്റെ കാലമാണ്. വിഷു അടുക്കുംതോറും ആധിവളരും . വിഷുവിനു തലേന്ന് രഹസ്യമായി ചെന്നു പൂ പറിക്കും. 
നിനക്കെന്തിനാണ് ഇത്രയും പൂവ് ........? 
ചിലപ്പോള്‍ അവള്‍ ചോദിച്ചെന്നു തോന്നും. കൂട്ടുകാരുടെ വീടുകളിലും കണി വയ്ക്കാന്‍ നിന്റെ പൂവ് വേണം. അപ്പോള്‍ കൊമ്പ് കുലുക്കി അവള്‍ സന്തോഷിച്ചു.. ആ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് വല്ലാത്തൊരു പ്രണയം തോന്നിയിരുന്നു . മാസത്തില്‍ ഒരിക്കല്‍ മാത്രമേ അവളെ ഒന്നു കാണാന്‍  പറ്റിയിരുന്നുള്ളൂ.  ഒന്നാം തീയതി തൊഴാന്‍ വരുമ്പോള്‍ ദൂരെ നിന്ന് ഒരു നിമിഷം ഒന്നു കാണും. കണ്‍ കുളിര്‍ക്കെ. പക്ഷെ, എന്നെക്കുറിച്ച് അവള്‍ക്കു അറിയില്ലായിരുന്നു. ഞാന്‍  നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ മനസ്സില്‍ ഭാരമായി തുടങ്ങി. എങ്ങനെയെങ്കിലും എന്റെ പ്രണയം അവളെ അറിയിക്കണം.  ആയിടയ്ക്ക് അവളുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരു കൊച്ചു പെണ്‍കുട്ടി  എന്റെ വീട്ടില്‍ വന്നു. എന്റെ ആഗ്രഹം ഞാന്‍ അവള്‍ വഴി അറിയിച്ചു. അത്ഭുതം.....! പെട്ടെന്ന് മറുപടി. മനസ്സ് കുളിര്‍ത്തു. സുഗമമായി പോകാം. എന്റെ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ അവള്‍ കാത്തിരിക്കുന്നുവത്രേ.....! ഞാന്‍ സന്ദേശങ്ങള്‍ കൊടുത്തു കൊണ്ടേയിരുന്നു. ഒപ്പം ,ഒരു മുല്ല മാല, അല്ലെങ്കില്‍ അവളുടെ ദൈവത്തിനു ചാര്‍ത്താന്‍  ഇലഞ്ഞി മാല. എല്ലാം അവള്‍ സസന്തോഷം സ്വീകരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം. വിഷു വരുന്നു. കണി വയ്ക്കാന്‍ ഞാന്‍ പൂ വാഗ്ദാനം ചെയ്തു.



 വിഷുവിനു അമ്പലത്തില്‍ വരണം ,ഒന്നു കാണണം .
ദൂതു പറഞ്ഞു..ആളറിയാത്ത പ്രണയം ഇനി വേണ്ട. .....സമ്മതിച്ചു. വിഷുവിനു അമ്പലത്തില്‍ കാണാം. എന്റെ നെഞ്ചിടിച്ചു. അമ്പലത്തിലാണ് കയറേണ്ടത്. ഞാനൊരു മുസ്ലീമാണ്. എങ്കിലും സാരമില്ല. വിഷു വന്നു. രാവിലെ ഏറ്റവും അടുത്ത ഒരു സുഹൃത്തുമായി പുറപ്പെട്ടു. അമ്പലത്തില്‍ കയറും മുമ്പ് ഷര്‍ട്ട് അഴിക്കണം. ലജ്ജ തോന്നി. ധാരാളം പെണ്‍കുട്ടികള്‍ തിങ്ങി നില്‍ക്കുന്നു. പരിചയക്കാര്‍ ആരെങ്കിലും കണ്ടാല്‍ ....! ഞാന്‍ ആരെയും ശ്രദ്ധിച്ചില്ല. ഒരു തവണ  തൊഴുതു. ശ്രീകോവിലിനു അരികില്‍ ഞങ്ങള്‍ ഒതുങ്ങി നിന്നു.തിരക്ക് വര്‍ദ്ധിക്കുന്നു. സോപാന ഗായകന് എന്റെ ഹൃദയ തുടിപ്പ് ഒരു സൗകര്യമായതു  പോലെ എനിക്ക് തോന്നി. അവള്‍ വന്നു. വിടര്ത്തിയിട്ട ഈറന്‍ മുടിയുമായി, ഞൊറിയിട്ട് തുന്നിയ പട്ടു പാവാടയും ചിത്രപ്പണി ചെയ്ത ബ്ലൌസുമിട്ടു അലസയായി അവള്‍ തൊഴുന്നത് ഞാന്‍ നോക്കി നിന്നു. ഒരിക്കല്‍ പോലും അവള്‍ എന്റെ മുഖത്തേക്ക് നോക്കിയില്ല. 
എന്നെ കണ്ടു കാണുമോ.......? 
എനിക്ക് ആശങ്കയായി. സുഹൃത്ത് ഇടപെട്ടു. പെണ്ണല്ലേ , അവള്‍ നിന്നെ കണ്ടിട്ടുണ്ട്. അവന്‍ ഉറപ്പിച്ചു.ഇതൊക്കെ സംഭവിച്ചതു ഒരു വിഷുവിനാണ്. ഓരോ വിഷു വരുമ്പോഴും ഇതൊക്കെ ഓര്‍മ്മയില്‍ ഓടി യെത്തും. 
സുഖമുള്ള ഓര്‍മ്മകള്‍ ...........
 ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍  ..........

അറിയപ്പെടാത്തവരുടെ ആത്മകഥ










അറിയപ്പെടാത്തവരും ആത്മ കഥ എഴുതണം എന്ന മൂഡന്‍ (?) ആശയം മനസ്സില്‍ തോന്നി തുടങ്ങിയിട്ട്  കുറെ കാലമായി. ലോകം വായിക്കപ്പെട്ടിട്ടുള്ളത്  മഹാന്മാരുടെ ജീവ ചരിത്രങ്ങളും, ആത്മ കഥകളുമാണ്. പതിഞ്ചാം നൂറ്റാണ്ടു മുതലിങ്ങോട്ട് ഇംഗ്ലീഷ്‌ സാഹിത്യത്തിലും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലയാളത്തിലും ആത്മ കഥകള്‍ എഴുതപ്പെട്ടു തുടങ്ങി.  സങ്കീര്‍ണ്ണ വും ത്യാഗപൂര്‍ണ്ണവുമായ  അനുഭവങ്ങളുടെ  സത്യ സന്ധമായ പ്രകാശനം ആണ് ആത്മ കഥാ സാഹിത്യം. അല്ലെങ്കില്‍ അങ്ങനെയേ ആകാവൂ  ആത്മ കഥകള്‍.  എഡ്വേര്‍ഡ്‌ ഗിബ്ബണ്‍ പറയുന്നതു , ആത്മ സത്തയെ പുനരാവിഷ്ക്കരിക്കാന്‍ മറ്റുള്ളവരേക്കാള്‍ പ്രാപ്തി  ആത്മ കഥാകാരനുണ്ട്  എന്നാണു. ജീവ ചരിത്രം ബാഹ്യെന്ദ്രിയങ്ങളുടെ പകര്‍ത്തെഴുത്താണ്.  കഥാപാത്രത്തിന്റെ മനസ്സിന്റെ എല്ലാ തല ങ്ങളിലും എത്തിച്ചേരാന്‍ ജീവ ചരിത്ര കാരന് കഴിയില്ല.

മഹാത്മാ ഗാന്ധിയുടെയും , ജവഹര്‍ലാല്‍ നെഹ്രുവിന്റെയുമൊക്കെ ആത്മ കഥകള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ കൂടിയാണ്.  വി. ടി. ഭട്ടതിരിപ്പാട്, ഇ. എം . എസ് ,തുടങ്ങിയവരുടെ കൃതികള്‍ ആ കാലത്തെ രാഷ്ട്രീയ ഗതിവിഗതികളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. എന്നാല്‍ സാഹിത്യ കാരന്മാര്‍ ആത്മ കഥകള്‍ എഴുതുമ്പോള്‍ അവരുടെ നിര്‍ണ്ണയാതീതമായ മനോവ്യാപാരത്തില്‍  കൂടി വായനക്കാരന് കടന്നു പോകേണ്ടി വരുന്നു. തകഴിയുടെ ഓര്‍മകളുടെ തീരങ്ങള്‍, ചങ്ങമ്പുഴ യുടെ തുടിക്കുന്ന താളുകള്‍ ഒക്കെ ആ തരത്തില്‍ പെട്ട കൃതികളാണ്. എന്റെ ഉമ്മയുടെ കഥ അവര്‍ക്ക് എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍  അത് വായനക്കാരില്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുമായിരുന്നു എന്നു തോന്നുന്നു. പലപ്പോഴും മാനസികമായി തളരുന്ന അവസരങ്ങളില്‍ ആരോടെന്നില്ലാതെ അനുഭവങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. എനിക്ക് അതൊന്നും കേള്‍ക്കാന്‍ പോലുമുള്ള മനസ്സ്‌ ഉണ്ടായിരുന്നില്ല. ഒന്നും ഞാന്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടുമില്ല. ഒരിക്കല്‍ എന്റെ പിതാവ്‌  ഉമ്മയെ കൊല്ലാന്‍ വേണ്ടി എവിടേയ്ക്കോ കൊണ്ടുപോയി എന്നു പറയുന്നത് കേട്ടിട്ടുണ്ട്. 


പൊതുവേ  മലയാളികള്‍ എഴുതപ്പെടാന്‍ മടിക്കുന്നവരാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചില്‍ കേരളത്തില്‍  വളരെയേറെ ശ്രദ്ധ നേടിയ കുറിയേടത്ത് താത്രിയുടെ 'സ്മാര്‍ത്ത വിചാരം' ഇന്നും വേണ്ടത്ര രേഖകള്‍ ഇല്ലാതെ അവ്യക്തതകളോടെ  നില നില്‍ക്കുന്നു. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും, നമുക്ക് വായിക്കാന്‍ ഒരു സാധാരണക്കാരന്റെ ആത്മകഥ ഇല്ല. ഹിറ്റ്ലറുടെ  'മീന്‍ കാംഫ് ' മുതല്‍ പ്രശസ്തരുടെ ഒരു കൂട്ടം കഥകളാണ് നമുക്ക് ചുറ്റും. ഓരോ വ്യക്തിയും ഓരോ സാമ്രാജ്യമാണ്.  അവിടെ യുദ്ധങ്ങളും, പിടിച്ചടക്കലുകളും നടക്കുന്നുണ്ട്. പ്രണയിനിക്ക് വേണ്ടി താജ് മഹല്‍ പണിയുന്നുണ്ട്.  പെരുന്തച്ചന്‍മാര്‍ മകന്റെ കഴുത്തില്‍ വീതുളി എറിയുന്നുണ്ട്. സ്വയം തുറുങ്കില്‍ അടയ്ക്കപ്പെടുന്നുണ്ട്. ഇതെല്ലാം  കാലത്തിന്റെ വിസ്മൃതിയില്‍ വ്യക്തിക്കൊപ്പം മണ്ണടിയുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ഗ്രാമങ്ങളുടെ അര നൂറ്റാണ്ടു മുമ്പുള്ള ചിത്രങ്ങള്‍ നമ്മുടെ മനോ മണ്ഡലത്തില്‍ നിന്ന് മാഞ്ഞു കഴിഞ്ഞു. എന്റെ ഗ്രാമത്തിന്റെ പഴയ ചിത്രം തേടി ഞാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. എന്റെ പള്ളിക്കൂടത്തിനോട് ചേര്‍ന്നു  വഴിയരികില്‍ ഒരു ഏഴിലംപാല നിന്നിരുന്നു. അത് മുത്താരമ്മന്‍ കോവിലിന്റെ മുമ്പിലായിരുന്നു. ഇപ്പോഴവിടെ പള്ളിക്കൂടവും, എഴിലംപാലയും ഇല്ല. എന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്ന  ആ കൊച്ചു അമ്പലമല്ല ഇന്നുള്ളത്. എല്ലാം മാറിപ്പോയി. എന്റെ മക്കള്‍ക്ക്‌  അവരുടെ ഉപ്പയുടെ കാലത്തെ അറിയാന്‍ ഒരു മാര്‍ഗവുമില്ല. ഇത് മലയാളികള്‍ നേരിടുന്ന ഒരു ദുര്യോഗമാണ്. അതുകൊണ്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത് , അറിയപ്പെടാത്തവരും  അവരുടെ കഥകള്‍  എഴുതണമെന്ന്.