Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

എന്റെ ഡയറിക്കുറിപ്പുകള്‍










ഓര്‍മകളുടെ പത്തായപ്പുര

എന്നു മുതലാണ്‌ ഞാന്‍ ഡയറി എഴുതി തുടങ്ങിയതെന്ന്  ഓര്‍മയില്ല. അതറിയണമെങ്കില്‍ തട്ടിന്‍ പുറത്ത് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന നിരവധി ചാക്ക് കെട്ടുകള്‍ പരിശോധിക്കണം . ഞാന്‍ ഒരു നിധി പോലെ സൂക്ഷിച്ചിരിക്കുന്ന രണ്ടു വസ്തുക്കളാണ് എന്റെ ഡയറികളും ,പഴയ മാസികകളും . മാസികകള്‍ സമയം കിട്ടുമ്പോഴൊക്കെ തുറന്നു നോക്കാറുണ്ട്. എന്നാല്‍ എന്റെ ഡയറികള്‍ ഒരിക്കല്‍ പോലും തുറന്നു നോക്കാന്‍  അടുത്ത കാലം വരെ എനിക്ക് ധൈര്യം പോരായിരുന്നു. കാരണം ഞാന്‍ അതില്‍ കുറിച്ചതെല്ലാം ഒരു കാലഘട്ടം വരെ ഞാന്‍ ചിന്തിച്ചതും ചെയ്തതുമായ കാര്യങ്ങളുടെ സത്യസന്ധമായ  കുറിപ്പുകള്‍ ആയിരുന്നു. അത് ചിലപ്പോള്‍ എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുമോ എന്നു ഞാന്‍ വല്ലാതെ ഭയക്കുന്നു.

ഡയറി എഴുതാനുള്ള പ്രചോദനം എന്തായിരുന്നു എന്നു എനിക്കറിയില്ല. ഞാന്‍ ഡയറി എഴുതാന്‍ തുടങ്ങി വളരെ ക്കാലം കഴിഞ്ഞാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി ക്കുറിപ്പുകള്‍ വായിക്കുന്നത്. മനസ്സില്‍ കൊണ്ടു നടന്നിരുന്ന എഴുത്തുകാരാരും ഈ കാര്യത്തില്‍ എന്നെ സ്വാധീനിച്ചിരുന്നില്ല. സൊസൈറ്റി യില്‍ നിന്ന് ലഭിച്ചിരുന്ന വില കുറഞ്ഞ നോട്ടു ബുക്കാണ് എന്റെ ആദ്യ ഡയറി. പിന്നീടാണ് മനോരമയുടെയും, മാതൃഭൂമിയുടെയും ഡയറികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. മാതൃഭൂമി ഡയറി പിന്നീട് എനിക്ക് പ്രിയപ്പെട്ടതായി. ഡിസംബറിലെ അവസാന ദിവസങ്ങളില്‍ ഡയറി വാങ്ങാനുള്ള പണം ഏതു വിധേനയും ഞാന്‍ കണ്ടെത്തിയിരുന്നു.

വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതം വല്ലാതെ മാറ്റി മറിക്കപ്പെട്ടു. ഒറ്റയ്ക്ക് ജീവിച്ചിരുന്ന കാലത്ത് പണം സമ്പാദിക്കണമെന്നോ , ഒരു നല്ല ജോലി നേടണമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. അന്ന് മനസ്സ് നിറയെ എഴുത്തുകാരനും സിനിമാക്കാരനും ആകാനുള്ള മോഹം ആയിരുന്നു. എന്നോടൊപ്പം ഡയറി എഴുതാന്‍ ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. ഞങ്ങള്‍ ഡയറി കള്‍ പരസ്പ്പരം കൈമാറി വായിച്ചിരുന്നു ആദ്യ കാലത്ത്. ദൈനംദിന കാര്യങ്ങളുടെ യഥാതഥ വിവരണങ്ങള്‍ എഴുതാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.കൂട് വിട്ടു പറക്കുന്ന ചിന്തകളുടെ പിന്നാലെ അലയാനായിരുന്നു എനിക്കിഷ്ടം. ഒരു പാടു പെണ്‍കുട്ടികള്‍ എന്റെ മനോ ലോകത്ത് കടന്നു വന്നിരുന്നു . അവരെയെല്ലാം ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ചെയ്തു.പക്ഷെ ഒരിക്കല്‍ പോലും എനിക്ക് പ്രണയം അനുഭവ വേദ്യമായിരുന്നില്ല . തിരിച്ചു കിട്ടാത്ത സ്നേഹത്തിനു വേണ്ടിയുള്ള ദാഹമായി വാക്കുകള്‍ എന്റെ ഡയറിയില്‍ നിറം കെട്ടുകിടന്നു. ഒടുങ്ങാത്ത ദാഹം ഞാന്‍ ഉറങ്ങുന്നതിനു മുമ്പ് ഡയറി യിലേക്ക് ഒരു വന്യമായ ആവേശത്തോടെ ആവാഹിച്ചു. വേദനയുടെ ഉന്മാദത്തിന് കൊതിക്കുന്ന വേളകളില്‍ തുറന്നു വായിക്കുന്ന വേദ ഗ്രന്ഥങ്ങളായി ഞാന്‍ ഡയറികള്‍ ഉപയോഗിച്ചു.

ഒരു പെണ്‍കുട്ടി വീട്ടില്‍ കയറി വന്നതോടെ ജീവിക്കുക എന്നതു ഒരു വെല്ലുവിളിയായി മാറി. മായാ ലോകത്ത് നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്നു ഞാന്‍ നടക്കാന്‍ പഠിച്ച നാളുകളായിരുന്നു അത്.ജീവിത സന്ധാരണത്തിനു ഒരുപാട് വേഷം കെട്ടുന്നതിനിടയില്‍ എന്റെ ഡയറിയുടെ പേജുകള്‍ ഒരു വിധവയെ പോലെ അഴക്‌ കെട്ടു തുടങ്ങി. വല്ലപ്പോഴും മാത്രം എന്തെങ്കിലും കുത്തി ക്കുറിച്ചെങ്കിലായി. അത് ഒരു 'കോമാ 'യിലേക്ക് എന്റെ ഓര്‍മകളെ നയിക്കുകയായിരുന്നു. പുതു വര്‍ഷാരംഭത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ദൃഡ പ്രതിജ്ഞകള്‍ ഒന്നും എടുത്തിരുന്നില്ല.എന്റെ ദുശ്ശീലങ്ങള്‍ ഒരു സഹ യാത്രികനെ പോലെ എപ്പോഴും എന്നോടൊപ്പം ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ ലോകം പുതു വര്‍ഷത്തെ ആശ്ലേഷിക്കുന്നതിന്റെ ഉത്സാഹത്തിലാണ്. ഞാനും, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാര്‍ എടുക്കുകയാണ്. കൊഴിഞ്ഞു പോകുന്ന വര്‍ഷം നല്‍കിയ എല്ലാ സുന്ദരവും ,നിന്ദ്യവും ആയ നിമിഷങ്ങളെ നന്ദിയോടെ സ്മരിച്ചു കൊണ്ട് എല്ലാവര്‍ക്കും എന്റെ പുതു വത്സരാശംസകള്‍ ........

ഡിസംബറിലെ നക്ഷത്ര വിളക്കുകള്‍







ഒരു ക്രിസ്തുമസ് കാലത്താണ്  ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അന്നു, അമ്മിണി ടീച്ചറിന്റെ  ട്യൂഷന്‍ ക്ലാസ്സില്‍ അവള്‍ തനിച്ചായിരുന്നു.  ദിവസങ്ങളോളം ഞങ്ങള്‍ ഒന്നും മിണ്ടാതെയും, മുഖത്ത് നോക്കാതെയും ഇരുന്നു. ക്ലാസ്സിന്റെ ഇടവേളകളില്‍ അടുക്കള പ്പണി കൂടി നോക്കിയിരുന്ന ടീച്ചറിന്റെ അസാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. ഒരേ നാട്ടില്‍ ജീവിച്ചിട്ടും മുമ്പ് ഒരിക്കല്‍ പോലും അവളെ കണ്ടിരുന്നില്ല.
വെള്ളയില്‍ നിറമുള്ള പൂക്കള്‍ തുന്നിയ പാവാടക്കാരി അറിയാതെ ഞാനവളുടെ മുഖത്തേക്ക് നോക്കിയിരുന്ന നിമിഷങ്ങളുണ്ട്‌,  പിന്നീട്. വലിയ പത്രാസുള്ള വീട്ടില്‍ നിന്നായിരുന്നു അവള്‍ വന്നിരുന്നത്.അത് അവളുടെ ബന്ധു വീടായിരുന്നു. കുതിര വാലുപോലെ വലിച്ചു കെട്ടിയ  മുടി അവളുടെ മുഖത്തിനു നന്നായി ചേര്‍ന്നിരുന്നു. വലിയ നെറ്റിയില്‍ കുഞ്ഞു മറുകു പോലുള്ള പൊട്ടു തൊടാനായിരുന്നു അവള്‍ക്കിഷ്ടം.ക്ലാസ്സ് കഴിഞ്ഞാലും ഞങ്ങള്‍ വളരെ നേരം സംസാരിച്ചു കൊണ്ടിരിക്കും  ഒടുവില്‍ കണ്ണില്‍ നിന്ന് മറയുന്ന ആ നിമിഷം വരെ ഞങ്ങള്‍  കൈ വീശി വീണ്ടും വീണ്ടും യാത്ര പറയും. ഞങ്ങളുടെ ബന്ധം നാട്ടില്‍ അറിഞ്ഞു തുടങ്ങിയിട്ടും യാതൊരു കൂസലുമില്ലാതെ അവള്‍ എന്റെ വീട്ടില്‍ നിത്യ സന്ദര്‍ശക ആയി. ഞങ്ങളുടെ ബന്ധത്തില്‍ അവളുടെ അമ്മ വല്ലാതെ വേദനിച്ചു. ഒരു ദിവസം അവള്‍ അമ്മയോട് ചോദിച്ചു,
'ഞാനൊരു മുസ്ലിം പയ്യനെ വിവാഹം കഴിച്ചാല്‍ അമ്മ എന്ത് ചെയ്യും."
ഒന്നും ആലോചിക്കാനില്ലാതെ  അവര്‍   പറഞ്ഞു .'ഞാനീ ഉത്തരത്തില്‍ തൂങ്ങും." 
ഞങ്ങള്‍ ക്ലാസ്സില്‍ പോകാതായി. എങ്കിലും അവള്‍ മിക്കപ്പോഴും വീട്ടില്‍ വരുമായിരുന്നു.ക്രിസ്തുമസ് രാത്രിയില്‍ മല മുകളിലെ പള്ളിയില്‍ നിന്നുള്ള രാക്കുര്‍ ബാനയില്‍ അവളുടെ ശബ്ദം തിരഞ്ഞു ഞാന്‍ ഉറങ്ങാതെ ഇരുന്നു.
ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു, ഞങ്ങളുടെ മതത്തിലേക്ക് വരാമോ ....?
അവള്‍ക്കു വേണ്ടി എന്തിനും ഞാന്‍ ഒരുക്കമായിരുന്നു. അങ്ങനെ ഞങ്ങള്‍ ബൈബിളില്‍ തൊട്ടു സത്യം ചെയ്തു. ഞാന്‍  ചെന്നു വിളിക്കണം. അവള്‍ ഇറങ്ങി വരും .ഞങ്ങള്‍ സമാധാനമായി പിരിഞ്ഞു.
പിറ്റേന്ന് രാവിലെ അവള്‍ വീണ്ടും വന്നു. വേദനയോടെ പറഞ്ഞു, നമ്മുടെ സ്വപ്നം നടക്കില്ല.വീട്ടുകാരുടെ മുമ്പില്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. നമുക്ക് പിരിയാം. ഞാന്‍ ഒന്നും പറഞ്ഞില്ല. അവള്‍ മടങ്ങിപ്പോയി.

ദിവസങ്ങള്‍ കഴിഞ്ഞു. ആരോ പറഞ്ഞറിഞ്ഞു , അവളുടെ സമനില തെറ്റി. വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് ആരൊക്കെയോ അവളെ ജനാലയില്‍ വന്നു ഭയപ്പെടുത്തി. പിന്നീടുള്ള കുറെ ദിവസങ്ങളില്‍ അവള്‍ ബൈബിള്‍ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു കിടന്നുറങ്ങി. ഒരിക്കല്‍ എന്നെ വഴിയില്‍ വച്ചു കണ്ടുമുട്ടി. മുഖവുരയില്ലാതെ അവള്‍ എന്നോട് പറഞ്ഞു.
വരൂ,.... നമുക്ക് പള്ളിയില്‍ പോകാം.....
'ഇപ്പോള്‍ പള്ളിയില്‍ ആരും ഉണ്ടാവില്ല, നേരമാവട്ടെ".. 
ഞാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.,അവള്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അപ്പോള്‍ അവളുടെ കണ്ണുകളില്‍ മുമ്പ് ഒളിഞ്ഞിരുന്ന കുസൃതിയോ,,നാണമോ ഒന്നും ഉണ്ടായിരുന്നില്ല. 
'എല്ലാം ശരിയാകും, ഞാനും പ്രാര്‍ത്ഥിക്കാം .... ഞാന്‍ സമാധാനിപ്പിച്ചു. 
അവളും അമ്മയും അവരുടെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി. കാലം കഴിഞ്ഞു. ഒരിക്കല്‍ ഞാന്‍ കോളജില്‍ നിന്നു ക്രിസ്തുമസ്  അവധിക്കു വന്നപ്പോള്‍  യാദൃശ്ചികമായി അവളും എന്റെ നാട്ടില്‍ വന്നു. ബന്ധു വീട്ടില്‍ പോകാതെ അന്നവള്‍  എന്റെ വീട്ടില്‍ കഴിച്ചു കൂട്ടി.ഞങ്ങള്‍ നേരം പുലരും വരെ  സംസാരിച്ചിരുന്നു. വീണ്ടും ഒരു ക്രിസ്തുമസ് നാളുകളില്‍ ഇതെല്ലാം ഞാന്‍ വെറുതെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്.



കാമ മോഹിതം




കഥ 





അതൊരു കടന്നാക്രമണം ആയിരുന്നെങ്കില്‍ ഞാനവന്റെ നെഞ്ച് വെട്ടിപ്പൊളിക്കുമായിരുന്നു. ആ രക്തത്തില്‍ ചവുട്ടി നിന്ന് ഒരു ഉന്മാദിനിയേ പോലെ അട്ടഹസിക്കുമായിരുന്നു. അവന്റെ സ്വകാര്യ മുറി ഒരു നരകമാക്കുമായിരുന്നു. അങ്ങനെയൊന്നുമല്ല സംഭവിച്ചത്. ഒരു നനുത്ത കാറ്റുപോലെ ,അവന്‍ എന്നില്‍ ആവേശിക്കുകയായിരുന്നു - ഇതാണ് സത്യം . മമ്മാ,  എന്നെ വിശ്വസിക്കൂ........

എന്താണ് സ്ത്രീകള്‍ ഇങ്ങനെ ദുര്‍ബലകളായി പോകുന്നത്.....? എവിടെയും, എന്തിനും ഹരിച്ചും,ഗുണിച്ചും  ഒടുവില്‍ ശിഷ്ടമായി പോകുന്നത്....? ഇതു നമ്മുടെ ജനിതക വൈകല്യമാണോ , അതോ സമൂഹത്തിന്റെ തിമിരക്കാഴ്ചയാണോ.....? മമ്മാ ,  ഒരിക്കല്‍ പോലും  ബെഡ്ഢിനും  പുരുഷനും ഇടയിലല്ലാതെ എനിക്ക് നമ്മളെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല . ഒരു പുരുഷന്റെ നെഞ്ചില്‍ കയറിയിരുന്നു അവന്റെ ദുഷിച്ച ഹൃദയം വെട്ടിപ്പൊളിക്കാന്‍ എന്നെങ്കിലും ഒരു സ്ത്രീക്ക് പറ്റുമെന്ന് എനിക്ക് തോന്നിന്നില്ല. അതാണ്‌ ലോകം .

മമ്മയ്ക്കു എപ്പോഴെങ്കിലും സ്വന്തം ഇഷ്ടം പ്രകടിപ്പിക്കാനായിട്ടുണ്ടോ. പപ്പയുടെ പറഞ്ഞു തേഞ്ഞ തമാശകളില്‍ ചിരിക്കാനല്ലാതെ, മമ്മ ഒരു തമാശ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. പപ്പ പറയുമായിരുന്നു എന്നു പറഞ്ഞല്ലാതെ മമ്മയ്ക്കു സ്വന്തമായി എന്തെങ്കിലും പറയാന്‍ കഴിഞ്ഞിട്ടുണ്ടോ. മമ്മയുടെ ആവര്‍ത്തിച്ചുള്ള  ഭര്‍തൃ വന്ദനം കേട്ട് മടുത്തു , ഒരു ദിവസം ഞാന്‍ മമ്മയോട് കയര്‍ത്തു. അന്നു മമ്മയ്ക്കു ഉറങ്ങാന്‍ കഴിഞ്ഞില്ല.  ' പപ്പയുടെ മോള്‍ നീയും എന്നെ തരം താഴ്ത്തി എന്നും പറഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ പപ്പയെ പോലെയാണെന്ന് മമ്മയ്ക്കു തോന്നിയതാണ്. മമ്മയുടെ കണ്ണീരിന്റെ വഴിയെ ആണ് ഞാന്‍ നടന്നത്.

എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, അയല്‍വക്കത്തെ ഒരു എലുമ്പു പയ്യന്‍ എന്റെ  ഉടുപ്പിന്റെ കൊളുത്തുകള്‍ വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. എന്റെ കൂമ്പി വരുന്ന മുലകള്‍ ആയിരുന്നു അവന്റെ ലക്‌ഷ്യം. മലഞ്ചെരുവിലൂടെ നടക്കുമ്പോള്‍ കാല്‍ വഴുതി കൊല്ലിയില്‍ വീഴുന്നത്  പോലെ അപ്രതീക്ഷിതമായിരുന്നു അവന്റെ ആക്രമണം. മമ്മ അന്നെന്നെ പൊതിരെ തല്ലി. ഞാന്‍ എന്ത് തെറ്റാണ്  ചെയ്തത്. ഞാനൊരിക്കലും തിളിര്‍ത്തു വരുന്ന മാറിലേക്ക്‌ നോക്കി അഭിമാനിച്ചിട്ടില്ല. കണ്ണാടിയ്ക്ക് മുമ്പില്‍ നില്‍ക്കാന്‍ ഭയമായിരുന്നു അന്നൊക്കെ. എന്നെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് എന്റെ മാറില്‍ വളരുന്നത്‌ കാണാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മമ്മാ .... നമ്മള്‍ ദൗര്‍ബല്യങ്ങളുടെ ഒരു കൂടാണ്..... കീഴടങ്ങാന്‍  വിധിക്കപ്പെട്ട മണ്ണാണ് നമ്മുടേത്‌.......... ബലമായി ആരങ്കിലും പിടിച്ചു കിടത്തിയാല്‍ വഴങ്ങി പ്പോകുന്നവരാണ് മമ്മാ , നമ്മളൊക്കെ .

അന്നു ഞാനൊരു തീരുമാനത്തിലെത്തിയതാണ്. ഒരു പുരുഷന്റെ മുമ്പിലും തോല്‍ക്കരുത്‌. അതിനു ശേഷം മമ്മ എന്നെക്കരുതി വേവലാതി പ്പെട്ടു കണ്ടിട്ടില്ല. ടോം ഡോക്ടറുടെ മകന്‍ എനിക്കൊരു പ്രേമ ലേഖനം തന്ന ദിവസം , ഞാനത്  മമ്മയെ കാണിക്കാന്‍ വരുമ്പോള്‍ മമ്മ ഏതോ പെണ്‍ മാസികയും മറിച്ചുകൊണ്ട് അടുക്കള പ്പുറത്തിരിക്കയായിരുന്നു. അത് വായിച്ചിട്ട് പെട്ടെന്നാണ്  മമ്മയുടെ ഹൃദയം ആര്‍ദ്രമായത്. 'പാവം കുട്ടി ' എന്നോ മറ്റോ അമ്മ അവനെ ക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍  എന്നെ ത്തന്നെ ഭയപ്പെട്ടു.. സുതാര്യമായ പുറം തോടുള്ള ഒരു ഹൃദയമായിരുന്നു എന്റേത്.  അത്  തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു  ആ പ്രണയ ലേഖനം .

ആണ്‍ വര്‍ഗവുമായി ഒരു സന്ധിക്കും ഇല്ലെന്നു തീര്‍ച്ച പ്പെടുത്തിയതിന് ശേഷമാണ് ഞാന്‍ അരവിന്ദനെ പരിചയപ്പെടുന്നത്.  അയാള്‍ ഒരു പാവം ആയിരുന്നു.  എത്രയോ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സ്വപ്നങ്ങളുടെ ഒടുങ്ങാത്ത കല്‍പ്പടവുകളില്‍ സംസാരിച്ചിരുന്നിട്ടുണ്ട്‌  അന്നൊക്കെമമ്മ യുടെ നോട്ടത്തില്‍ വല്ലാത്തഅര്‍ഥങ്ങള്‍  ഒളിച്ചിരിപ്പുണ്ടെന്ന് തോന്നിയിരുന്നു. ഒരു പാതിരാത്രിയ്ക്കു, ആരോടും പറയാതെ ഇറങ്ങി പ്പോകുമെന്നോ, യാദൃശ്ചികമായി ഞാന്‍ വാഷ് ബെയ്സനിലേക്ക് ശര്‍ ദ്ദിക്കുമെന്നോ ഒക്കെ ഭയക്കുന്ന ഒരു തരം നോട്ടം .മമ്മ പൂന്തോട്ടം നനച്ചു കൊണ്ടിരുന്ന ഒരു വൈകുന്നേരം ഞാന്‍    മമ്മയെ ഭയപ്പെടുത്താന്‍ വേണ്ടി ഓക്കാനിക്കുന്നതായി അഭിനയിച്ചു.അരവിന്ദനും,ഞാനുംകന്യാ കുമാരിയില്‍ നിന്ന് വന്നതിനു ശേഷമായിരുന്നു അത്. അപ്പോള്‍ മമ്മയുടെ മുഖത്ത് തെളിഞ്ഞു വന്ന 'ദൈന്യത', അതായിരുന്നു മമ്മയുടെ ജീവിതത്തില്‍ മൊത്തത്തില്‍ ഉണ്ടായിരുന്ന ഭാവം.

സൂര്യാസ്തമനം കണ്ടു മടങ്ങുമ്പോള്‍  ഒടുവിലത്തെ ബസ്സും മടങ്ങിയിരുന്നു. ഞങ്ങള്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്നു ഞങ്ങള്‍ ഒരു കട്ടിലില്‍ കിടന്നുറങ്ങി.  അയാള്‍ എന്നെ ഒന്ന് ചുംബിക്കുക യെങ്കിലും ചെയ്യുമെന്ന് ഞാന്‍ കരുതി. എന്നെ സുരക്ഷിതമായി പുതപ്പിച്ചു കിടത്തിയിട്ട് അയാള്‍ ബെ ഡ്ഢിന്റെ ഒരു മൂലയില്‍ ചുരുണ്ടു കൂടി. ആ യാത്രയുടെ മടക്കത്തിലാണ് ഞാന്‍ അയാളെ സ്നേഹിച്ചു തുടങ്ങിയത്. 

എന്റെ വിവാഹം ഉറപ്പിക്കുന്നത് വരെ ഞാനും അരവിന്ദനും തമ്മില്‍ , മമ്മ ഭയക്കുന്നത് പോലെ ഒന്നും സംഭവിച്ചില്ല  എന്നു പറഞ്ഞപ്പോള്‍  അത്രയും നേരം എല്ലാം കേട്ടിരുന്ന മമ്മ എന്നെ തലയുയര്‍ത്തി നോക്കി. ഒരു ചോദ്യചിഹ്നം പോലെ.  
എന്നിട്ട് .........?
ഇന്നലെ  ഞാന്‍...........,
എന്റെ വിരലില്‍ വിവാഹ മോതിരം അണിയിച്ച ആളിന്റെ  മുമ്പില്‍ ജയിക്കാന്‍  വേണ്ടി..........
ഈ നഗരത്തിലെ ആണുങ്ങളെല്ലാം ചിന്ന വീടുകള്‍ തേടി പോകുന്നവരാണ്. എന്റെ പപ്പയും പോയിട്ടുണ്ടാവണം. എന്റെ പ്രതിശ്രുത വരനെ ചിന്ന വീടുകളിലെ വഴികളില്‍ ഞാന്‍ കണ്ടിട്ടുണ്ട് മമ്മ.
അര്‍ഹത യില്ലാത്തവന് വേണ്ടി ഞാനെന്തിനു ഫ്രെഷ് ആയിരിക്കണം മമ്മ .......?

എനിക്ക് വേണമെങ്കില്‍  അരവിന്ദന്റെ മുറിയില്‍ പോകാതിരി ക്കാമായിരുന്നു. അവന്റെ കിതപ്പില്‍ നിന്ന് ഓടി രക്ഷ പ്പെടാമായിരുന്നു. ' ഏഴാം നിലയിലെ അവന്റെ മുറിയില്‍ നിന്ന് നിരത്തിലേക്ക് തുറക്കുന്ന വാതിലുകള്‍ തുറന്നു കിടന്നിരുന്നു. എനിക്ക് പിന്‍ വാങ്ങണമെന്ന് തോന്നിയില്ല. ഒരു ഹിംസ്ര ജന്തുവിനെ പോലെയല്ല അവന്‍ അടുത്ത് വന്നത്. അവന്‍ എന്റെ വിവാഹ മോതിരം കാണുകയായിരുന്നു.
'നിന്നെ പനിയ്ക്കുന്നുണ്ട്......
എന്റെ വിരലുകള്‍ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു. 
നിന്നെയും'.......... 
അവന്റെ ശ്വാസം അപ്പോള്‍ തിളയ്ക്കുന്നുണ്ടായിരുന്നു.  അത് മെല്ലെ എന്റെ ശരീരത്തില്‍ ഇഴയാന്‍ തുടങ്ങി. വേഴ്ചയുടെ ഒടുവില്‍ വിവാഹ മോതിരം എന്നന്നേക്കുമായി  വലിച്ചെറിയണമെന്നു ആഗ്രഹിച്ചതാണ്‌. ഞാന്‍ അങ്ങനെ ചെയ്തു കളയുമെന്ന് ഭയന്ന് മമ്മ മുറിയുടെ വാതുക്കല്‍ അപ്പോള്‍  നിലയുറപ്പിച്ചിരിക്കാം എന്ന് ഞാന്‍ ശങ്കിച്ചു.

അവന്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്ക് പോകാനൊരുങ്ങുമ്പോള്‍  ഞാന്‍ ഒരു യവന കഥയിലെ നായികയെ പോലെ രണ്ടു കയ്യുകളും ഉയര്‍ത്തി അവനെ വിളിച്ചു.
"എന്റെ ഇഷ്ടങ്ങളുടെയും,സുഖങ്ങളുടെയും തമ്പുരാനേ, ഈ രതി ചക്രത്തില്‍ നിന്ന് എന്നെ സ്വതന്ത്ര യാക്കൂ."....
അപ്പോള്‍ അവന്‍ മടങ്ങി വന്നു ചൂട് വര്‍ഷമായി എന്നില്‍ പെയ്യാന്‍ തുടങ്ങി.

"എല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ"......  എന്നു നിലവിളിച്ചുകൊണ്ട് മമ്മ നിലത്തു കുത്തിയിരുന്നു. 
'എനിക്കൊന്നും സംഭവിച്ചില്ല, മമ്മാ ...... ഞാന്‍ മമ്മയെ ആശ്വസിപ്പിച്ചു.  എന്തെങ്കിലും സംഭവിച്ചൂന്നു പറയാന്‍  ഈ ലോകം ഇടിഞ്ഞു വീഴുകയോ, നമ്മള്‍ അതില്‍ ഇല്ലാതാകുകയോ  ചെയ്യുമ്പോഴല്ലേ ...?
ഇന്നലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ പതിവ് പോലെ പക്ഷികള്‍ ചിലയ്ക്കുകയും ,സൂര്യന്‍ മാങ്കോസ്റ്റിന്റെ കൊമ്പില്‍ തൂങ്ങി ക്കിടക്കുകയും ചെയ്തിരുന്നു.

' ഇനി നമ്മള്‍ കാണില്ല'....
വസ്ത്രങ്ങള്‍ എടുത്തണിയുന്നതിനിടയില്‍  അവന്റെ നഗ്നമായ അരക്കെട്ടിലേക്കു തുണി വലിച്ചിട്ടു കൊണ്ട് ഞാന്‍ പറഞ്ഞു.ആ സമയമത്രയും  രതിയുടെ ആരോഹണത്തിന്റെ ഉച്ചസ്ഥായി യില്‍ നിന്ന് അവന്‍ സ്വതന്ത്രനായിരുന്നില്ല. അപ്പോള്‍ ഉടലെടുത്ത സംശയം പൂര്‍ണ്ണമായി ശരിയാവുകയായിരുന്നു.
'നീ മരുന്നടിച്ചിട്ടുണ്ടോ ' ................? 
ചിന്നവീട്ടിലെ പതിവുകാരെ പോലെ അവന്‍ നിര്‍ലജ്ജം ചിരിക്കുന്നത്കണ്ടപ്പോള്‍ ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഓരോ തവണയും ശബ്ദം ഞാനറിയാതെ കൂടുതല്‍ ആര്‍ദ്രമായി ക്കൊണ്ടിരുന്നു
അവന്‍ എന്നെ  കിടക്കയിലേക്ക്  വലിച്ചടുപ്പിച്ചിട്ടു പറഞ്ഞു ; ഡിയര്‍, എല്ലാം മറക്കാം , ഞാന്‍ നിനക്ക് വിവാഹ സമ്മാനമായി എന്തു തരണം.
അവന്റെ നിഷ്കളങ്കത യോര്‍ത്തു അപ്പോള്‍  എല്ലാം മറന്നു.ഞാനവനെ ഗാഡമായി ചുംബിച്ചു. 
'എനിക്ക്, നീ എന്തു തരും.....?
'എന്തും........
'നീയാണ് എന്നെ കൂടുതല്‍ സ്നേഹിച്ചത്..... നീയാണ് എന്നെ ആനന്ദത്തിന്റെ ചക്രവാളത്തോളം കൊണ്ടുപോയത് ......'
അവന്റെ ഉദ്ദാരണം നിലയ്ക്കാത്ത ലിംഗ ത്തിലേക്ക് ചൂണ്ടി ഞാന്‍ ചോദിച്ചു.,
'അതെനിക്ക് തരുമോ'.................?
'നിന്റെ ഓര്‍മയ്ക്ക്' ..... 
അവന്‍ വീണ്ടും  നഗ്നനായി  . ഞാന്‍  അവന്റെ ലിംഗം അറുത്തെടുത്തു  പുറത്ത് കടക്കുമ്പോള്‍ കൈ വീശി അവന്‍ എനിക്ക് ആശംസകള്‍ നേര്‍ന്നു.
പറയൂ ...മമ്മ,  ഞാന്‍ തെറ്റുകാരിയാണോ....?  ആണെങ്കില്‍  പാപം ചെയ്യാത്ത ആരെങ്കിലും എന്നെ കല്ലെറിയട്ടെ ............................!