Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

സൂര്യകാന്തിപ്പാടത്തെ അതിഥി







കഥ 









ഒരു പുതിയ കഥാപാത്രത്തെഅരുന്ധതിയ്ക്ക്  പരിചയ പ്പെടുത്തികൊടുക്കേണ്ട ആവശ്യം ഇപ്പോള്‍ വരുന്നില്ല. എല്ലാം ശീലമായി ക്കഴിഞ്ഞു . ബിനോയിയെ   കണ്ടു മുട്ടി രണ്ടു വര്‍ഷത്തിനിടയില്‍ എത്രയെത്ര ആളുകളാണ് അയാളിലൂടെ കടന്നു വന്നത് . ഒരു വസ്ത്രം അഴിച്ചിടുന്ന ലാഘവത്തോടെ അയാള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പ്രവേശിച്ചുകൊണ്ടിരുന്നു . ഡ്രാക്കുള ക്കഥകളിലേത് പോലെ ഒരു മാത്രയില്‍ അയാള്‍ മറ്റൊന്നായി മാറിക്കൊണ്ടിരുന്നു. അവര്‍ രണ്ടു പേര്‍ മാത്രം താമസിച്ചിരുന്ന വീടിന്‍റെ കിടപ്പറയിലേക്ക് അപസര്‍പ്പക കഥകളിലെ നായകനെ പോലെ പലരെയും ബിനോയ്‌ ആവാഹിച്ചിട്ടുണ്ട്. ആദ്യമൊക്കെ അരുന്ധതി വല്ലാതെ ഭയന്നിരുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോണത് എന്ന ഭീതിയില്‍ നേരം വെളുപ്പിച്ചിട്ടുണ്ട് .
മധുവിധുവിന്റെ പൂക്കള്‍ വാടിത്തുടങ്ങിയ ഒരു കിടപ്പറ രംഗത്തിലാണ് അയാളില്‍ ആദ്യമായി മാറ്റം കണ്ടു തുടങ്ങിയത്. അയാള്‍ പൊടുന്നനെ രതിയുടെ മടക്കയാത്രയിലാണെന്ന് അരുന്ധതി സംശയിച്ചു. 
'നിന്‍റെ കൂടെ ഞാനല്ലാതെ ഒരാള്‍ കിടക്കുന്നു എന്ന് സങ്കല്‍പ്പിക്കുക ' മുഖവുരയൊന്നും കൂടാതെ അയാള്‍ പറഞ്ഞു തുടങ്ങി.
'അധികപ്രസംഗം ഈയ്യിടെ ഇത്തിരി കൂടുന്നുണ്ട് ' എന്നൊരു സ്നേഹപൂര്‍വമായ താക്കീതില്‍ അരുന്ധതി തെന്നിമാറാന്‍ ശ്രമിച്ചു. പക്ഷെ , അയാള്‍ വിടുന്ന മട്ടില്ല. 
' ഇറ്റ്സ് നോട്ട് ഫന്നി' - ഞാന്‍ നേരായിട്ടും പറഞ്ഞതാണ്. നമ്മുടെ കിടപ്പുമുറിയില്‍ നീ. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ കൂടെ   -  അയാള്‍ നിന്നെ റേപ്പ് ചെയ്യുന്നു. ക്രൂവലായി .
" എന്തു പറ്റി ബിനോയ്‌ "  ......... ?     സങ്കടം കടിച്ചമര്‍ത്തിക്കൊണ്ടു അരുന്ധതി ചോദിച്ചു. അവള്‍ അങ്ങനെ ചോദിക്കുന്നതിനു മുമ്പ്  ബിനോയ്‌ ഒരു റേപ്പ് സീനിന്റെ  കാഴ്ചയിലേക്ക് മടങ്ങി പ്പോയിരുന്നു. 
അയാളോട് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അരുന്ധതി അടുക്കളയിലേക്കു പോയി. 'ദൈവമേ , ഇയാള്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്‌ ' എന്ന വിഷമത്തില്‍ അവള്‍ നേരത്തെ കിടപ്പുമുറിയിലേക്ക്‌ പോയി. ഉറക്കം   വരാതിരുന്നിട്ടും പുതപ്പിനുള്ളില്‍ കയറി  അഭയം തേടി. 
" എന്റെ സൂര്യകാന്തി ....... നേരത്തെ ഉറക്കമായോ"എന്നൊരു തമാശയുമായി ബിനോയ്‌ കിടപ്പു മുറിയിലേക്ക് വരുന്നത് അരുന്ധതി അറിഞ്ഞു. വേഗം ലൈറ്റണച്ചു അവള്‍ക്കു മുഖം കൊടുക്കാതെ കിടന്നു.ഒരു ഇടിമിന്നലിന്റെ വേഗത്തില്‍  അയാള്‍ തിരിഞ്ഞു  അരുന്ധതിയുടെ തോളില്‍ അമര്‍ത്തി .
'ഡിയര്‍ , ഞാനൊന്ന് ചോദിക്കട്ടെ............ അയാള്‍ എങ്ങനുണ്ട്.   .........?
ആര് ..........?
പതിവായി കറന്റു ബില്ലുമായി വരാറുള്ള ഒരു തടിയന്‍ .....!
'ങാ ......... എനിക്കറിയില്ല' ....... 
ബിനോയ്‌ , നിങ്ങള്‍ക്ക്  എന്തുപറ്റി ...... കരച്ചിലിന്റെ വക്കത്തു നിന്ന്  അരുന്ധതി ചോദിച്ചു.
ചെറിയ ഇടവേളയ്ക്കു ശേഷം ബിനോയ്‌ ശബ്ദം താഴ്ത്തി പറഞ്ഞു.- 
" അയാള്‍ നിന്നെ റേപ്പ് ചെയ്‌താല്‍ എങ്ങനെയിരിക്കും "  ആ തടിയന്‍ . നിന്‍റെ ഈ മനോഹരമായ ശരീരം അയാള്‍ , ഒരു കൊച്ചു കുട്ടി പൂച്ചെടി തല്ലി തകര്‍ക്കുന്നതു പോലെ തല്ലി തകര്‍ക്കും" . 
" ഇറങ്ങു പുറത്ത് ".............അരുന്ധതി അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു. 
'അരുന്ധതീ ,  ഇത് ഞാന്‍ .....
 ബിനോയ്‌  സമാധാനിപ്പിക്കാന്‍ ഒരു പാഴ് ശ്രമം നടത്തുന്നതിനു മുമ്പ് അവള്‍ പറഞ്ഞു .." ഇത് നിങ്ങളല്ല , ഇത് ആ തടിയനാണ്.... അവള്‍ കട്ടിലില്‍ ഇരുന്നു  കരയാന്‍ തുടങ്ങി.
സമാധാനിപ്പിക്കാന്‍ അയാള്‍ എന്തെങ്കിലും പറയുമെന്നാണ് അവള്‍ കരുതിയത്‌, പക്ഷെ അന്നുവരെ  അരുന്ധതി അറിഞ്ഞിട്ടില്ലാത്ത കരുത്തോടെ അയാള്‍ അവളെ എടുത്തുയര്‍ത്തി , അവളുടെ വസ്ത്രങ്ങള്‍ പിച്ചി ചീന്താന്‍ തുടങ്ങി. ആ നിമിഷം മുതല്‍ അവള്‍ ആലസ്യത്തിലേക്ക്‌ വീഴും വരെ അയാള്‍ അവള്‍ക്കു അപരിചിതനായിരുന്നു.
അടുത്ത പ്രഭാതത്തില്‍ സ്നേഹപൂര്‍വ്വം  കയ്യില്‍ ഒരു കപ്പു കാപ്പിയുമായി നില്‍ക്കുന്ന ബിനോയിയെയാണ് അവള്‍ കണ്ടത്. കഴിഞ്ഞ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള അവസരം കൊടുക്കാതെ അയാള്‍ അവളെ സ്നേഹിച്ചുകൊണ്ടിരുന്നു .





അന്നുമുതലാണ്  ബിനോയ്‌  എന്ന സാധുവിനെ അവള്‍ മനസ്സിലാക്കി തുടങ്ങിയത്. പതുക്കെ അയാളോടുള്ള ഭയം ഒരു ആകാംക്ഷയായി വളര്‍ത്താനാണ് അവള്‍ ശ്രമിച്ചത്. കയറ്റം വലിക്കുന്ന കിഴവന്‍ കാളകളെ പോലെ കിതയ്ക്കുന്ന രാത്രികളില്‍ തമാശയായി അരുന്ധതി ചോദിക്കും, ' എന്താ മാഷേ ,ഇന്ന് ആരെയും കിട്ടിയില്ലേ .......?
അതിനു മറുപടി പറയാനുള്ള വിസമ്മതം കൊണ്ട് വേഗം പുതപ്പിനുള്ളില്‍ കയറി അയാള്‍ രക്ഷ പ്പെട്ടുകൊണ്ടിരുന്നു. അല്ലെങ്കില്‍ തന്റെ രതിയിറക്കത്തെ ക്കുറിച്ച്  അയാള്‍ക്ക്‌ ഒന്നും പറയാനില്ലായിരുന്നു.
ഒരു ധനുമാസ രാത്രിയിലെ  സുഖകരമായ ഒരു  സമാഗമത്തിനൊടുവിലെ തളര്‍ച്ചയില്‍ തമാശ പോലെ അരുന്ധതി ചോദിച്ചു. " ബിനോയ്‌, ഇന്ന് ആരായിരുന്നു..........? 
സത്യം മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ പറഞ്ഞു... " സത്യം , ഞാന്‍ തന്നെ " ....
അതൊരിക്കലും അവള്‍ വിശ്വസിക്കില്ലെന്ന് മനസ്സിലായപ്പോള്‍ അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
"ജമാല്‍ "......
ബിനോയിയെ കണ്ടു മുട്ടിയപ്പോള്‍ മുതല്‍ ജമാലിനെ അറിയാം. അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ആ രാത്രിയ്ക്ക് ശേഷം ജമാലിനെ കാണുമ്പോള്‍ ഒരു ഇടിവാള്‍ നെഞ്ചിലൂടെ കടന്നു പോകുന്നതായി അരുന്ധതിക്ക് തോന്നി തുടങ്ങിയിരുന്നു.
പിന്നീടുള്ള പല രാത്രികളിലും ബിനോയ്‌ ആ പേര്   ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു..അതില്‍ അരുന്ധതി സന്തുഷ്ടയായിരുന്നു. ബിനോയ്‌ ഇല്ലാതിരുന്ന ഒരു അവസരത്തില്‍ വീട്ടിലേക്കു കടന്നു വന്ന ജമാലിന്‍റെ മാറിലേക്ക്‌ അവള്‍ വീണു തേങ്ങി ക്കരയാന്‍ തുടങ്ങി.വാതിലുകള്‍ ചാരാന്‍ പോലും അവള്‍ മറന്നിരുന്നു.
 അവളുടെ പിന്നാലെ അയാള്‍ ബെഡ് റൂമിലേക്ക്‌ നടന്നു. അവര്‍ക്കിടയില്‍ അപരിചിതത്വം തീരെയില്ലായിരുന്നു. ജമാല്‍ റൂം വിടും മുമ്പ് അരുന്ധതി പറഞ്ഞു. " ഇത്രയും നാള്‍ ഞാനൊരു മണ്ടിയായിരുന്നു. സത്യം പറയൂ, നിങ്ങളില്‍ ആരാണ് ബിനോയ്‌ .....? ആരാണ് ജമാല്‍ .......?
"സത്യം , ഞാന്‍ ജമാലാണ്.." 
അരുന്ധതി പെട്ടെന്നാണ് തീരുമാനമെടുത്തത്. എങ്കില്‍ നിങ്ങളിവിടെ ഈ കതകിനു പിന്നില്‍ നില്‍ക്കൂ... ഇനിയും പലരും ഇവിടേയ്ക്ക് കടന്നു വരും. ഒരു തടിയന്‍ വരും. ചിലപ്പോള്‍ ബിനോയ്‌ വരും. എല്ലാം വെറും തോന്നലുകളാണ്. കൊന്നു കളഞ്ഞേക്കുക .ഇനിയും ഒരാളെക്കൂടി സ്വീകരിക്കാന്‍ എനിക്ക് വയ്യ. അവള്‍ പതിവായി ബെഡിനടിയില്‍ കരുതിയിരുന്ന കത്തി അയാളെ ഏല്‍പ്പിച്ചു.



ചിത്രങ്ങള്‍ -   ഇസ്ഹാക്  നിലമ്പൂര്‍ 

http://ishaqh.blogspot.com/



ചെറുതാകുന്ന കാഴ്ചകള്‍







പലപ്പോഴും ഓര്‍മകളുടെ ഭൂതകാലത്തേക്കു നോക്കുന്നത് ഭയപ്പാടോടെയാണ്. എത്ര പെട്ടെന്നാണ് കാലത്തിന്റെ ഇങ്ങേ വരമ്പത്ത്  എത്തിയത്. ഇതിനിടയില്‍ ആരൊക്കെ വന്നു പോയി. എത്രയെത്ര വഴികള്‍ തെളിക്കപ്പെട്ടു.. ഒരു മാജിക് സ്ലേറ്റ്‌ പോലെയാണ് മനസ്സ്.  കഴിഞ്ഞ ദിവസം വളരെ പഴയ ഒരു സിനിമ  കാഴ്ച യെ അലോസരപ്പെടുത്തി. പാതി വഴിയില്‍ ഞാന്‍ എഴുന്നേറ്റുപോയി.ചിത്രങ്ങള്‍ക്ക് തെളിച്ചമില്ല  .ശബ്ദം പതറിപ്പോകുന്നു . പക്ഷെ, നാല്‍പ്പതു വര്‍ഷം മുമ്പ് വഴിയില്‍ വച്ച്  ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ബാലന്‍റെ മുഖം ലജ്ജയില്‍ പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ട്.ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റു വാങ്ങിയ ഒരു മുറിവില്‍ നിന്ന് ഇന്നും ചോര പൊടിയുന്നുണ്ട് . " നീ എന്നെ സ്നേഹിച്ചിരുന്നോ ......... ? എന്ന് അറിയാനുള്ള ഒരു ജിജ്ഞാസ മനസ്സില്‍ ഇപ്പോഴും തിളയ്ക്കുന്നു. കാലത്തിനൊപ്പം പോകാന്‍ വിസമ്മതിക്കുന്ന മനസ്സിന്റെ ചിറകുകള്‍ ഈ ഓര്‍മകളില്‍ തളച്ചിട്ടിരിക്കയാണ്‌ . 

ഒരു ക്രിസ്തുമസ് കാലത്തെ വഴിക്കാഴ്ചകള്‍ മനസ്സിലുണ്ട്. റബര്‍ തോട്ടത്തിനു നടുവിലൂടെ ബസ് യാത്ര. അത്തരം ഭൂപ്രകൃതി അപരിചിതമായിരുന്നതിനാല്‍  അതൊരു തണുപ്പുള്ള കാഴ്ചയായിരുന്നു എനിക്ക്.  വഴിയോരങ്ങളില്‍  ക്രിസ്മസ് പുല്ലുകള്‍ പടര്‍ന്ന ഉയരം കൂടിയ കയ്യാലകള്‍ . ഓരോ പുല്‍ നാമ്പും മഞ്ഞുനീര്‍ തുള്ളികളെ ചുമന്നിരുന്നു. അതൊരു പ്രഭാതം ആയിരുന്നു. 




ഒക്ടോബര്‍ ആദ്യ വാരം " സേവന വാര " മായി ആഘോഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുഎന്റെ സ്കൂള്‍ ജീവിതത്തില്‍ . ഉച്ച വരെ പൊതു നിരത്തുകളിലെ . ഉയരം കൂടിയ കയ്യാല കളിലെ കാട് തെളിയ്ക്കലായിരുന്നു പ്രധാന ജോലി .  ഡിസംബറിലേക്ക് പുല്‍ക്കൂടിനു തയ്യാറെടുക്കുന്ന പുല്‍ നാമ്പുകളെ ഞങ്ങള്‍ വെറുതെ വിട്ടിരുന്നു. ഇന്ന് സേവന വാരം എന്ന ആശയം ഇല്ല. പക്ഷെ, മുതിര്‍ന്നപ്പോള്‍ ഈ കയ്യാലകള്‍ എങ്ങനെയോ ചെറുതായി , ഞങ്ങള്‍ക്ക് ഒന്ന് കവച്ചു വയ്ക്കാന്‍ പാകത്തില്‍ കുറുകി പ്പോയിരിക്കുന്നു. 


ഞങ്ങളുടെ വീടിനു പിന്നാമ്പുറത്തു കൂടി മണിമലയാറിന്റെ ഒരു കൈ വഴി പോയിരുന്നു. മുഖം നോക്കാവുന്ന നൈര്‍മ്മല്യമായിരുന്നു ആ ജല പ്രവാഹത്തിനു . പുഴയ്ക്കു കുറുകെ പ്രകൃതി പാറക്കെട്ടുകള്‍ കൊണ്ട് ഒരു അണക്കെട്ട് നിര്‍മ്മിച്ചിരുന്നു. അതിന്റെ വഴുവഴുപ്പുള്ള പ്രതലത്തിലൂടെ വെള്ളത്തില്‍ ഊര്‍ന്നു ഇറങ്ങുക, ഞങ്ങള്‍ കുട്ടികളുടെ വിനോദമായിരുന്നു. പക്ഷെ പലപ്പോഴും ഭീമാകാരങ്ങളായ പാറക്കെട്ടുകളില്‍ തട്ടി മുറിവ് ഉണ്ടായി ക്കൊണ്ടിരുന്നു . ഇന്ന് പുഴ നേരിയ ഈര്‍പ്പം മാത്രമായി .   മുതിര്‍ന്നവര്‍ പോലും ക്ലിഷ്ടതയോടെ  ഒരു കാലത്ത് കടന്നു പോയിരുന്ന പാറക്കെട്ടുകള്‍ ഇന്ന് അനായാസമായി നടന്നു പോകാവുന്ന വിധം ചെറുതായിരിക്കുന്നു ......! ചെറുതാകല്‍ പിന്നെയും  തുടരുന്നു. കുത്തുകല്ലുകള്‍ കയറി പ്പോയ ഞങ്ങളുടെ അക്കരെ തോട്ടം ഒരു സ്കൂള്‍ ഗ്രൌണ്ട്  പോലെ പരന്നു പോകുന്നു. കാഴ്ചകള്‍ പരക്കുകയാണോ ...........? മഴക്കാലത്ത് പുഴ കൂലം കുത്തുമ്പോള്‍ തീരത്തെ പുല്ലാന്നികൊമ്പില്‍ നിന്നാണ് ഞങ്ങള്‍ വെള്ളത്തിലേക്ക് ചാടിയിരുന്നത്. ഇന്ന് പുല്ലാന്നികള്‍ ബോണ്‍സായിക്കുള്ളന്‍മാര്‍ ആയി പ്പോയി. കാഴ്ചകള്‍ ചുരുങ്ങുന്നത് ആരുടെ കുഴപ്പമാണ് .........?  കാലത്തിന്റെയോ അതോ കണ്ണിന്‍റെയോ ..........?