Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഗ്രാമത്തിലെ എന്റെ വീട്







ബസ്സ്‌ , ചെങ്കുത്തായ കയറ്റം നിരങ്ങി ക്കയറി  നിരപ്പിലെ സ്റ്റോപ്പില്‍ നിന്നു. ഡ്രൈവറും ,മറ്റു യാത്ര ക്കാരും തൊട്ടടുത്ത ചായ ക്കടയിലേക്ക് കയറി. അവര്‍ തനിച്ചായി. പോക്കുവെയില്‍ , ആകാശം മുട്ടി നില്‍ക്കുന്ന പുല്‍മേടുകളില്‍ മഞ്ഞ ച്ചായം പുരട്ടിയിരുന്നു. തണുത്ത കാറ്റു വീശി ത്തുടങ്ങി. ബോട്ടിലില്‍ അവശേഷിക്കുന്ന വെള്ളം എടുത്തുയര്‍ത്തി ,അയാള്‍ ചോദിച്ചു- 'നഗരത്തിന്റെ ഒടുവിലത്തെ രുചിയും അവസാനിക്കാന്‍ പോകുന്നു. വേണോ..............?

പാതി മയക്കത്തില്‍ അയാളുടെ തോളില്‍ നിന്നു തല ഉയര്‍ത്താതെ സോഫി പറഞ്ഞു -' വേണ്ട '.

റീഗല്‍ റെസ്റ്റോറന്റിലെ തന്തൂരി ചിക്കന്റെ കരിഞ്ഞതും, പിന്നാമ്പുറത്തെ സദാ പൊട്ടിയൊലിക്കുന്ന ഓടയുടെ രൂക്ഷ ഗന്ധവും വെള്ളക്കുപ്പിയെ വലയം ചെയ്തിരിക്കുന്നതായി അയാള്‍ക്ക്‌ തോന്നി. അത് വെറും തോന്നലാണെന്ന നിഗമനത്തില്‍ വൈകാതെ എത്തിച്ചേരുകയും ചെയ്തു. കാരണം, റീഗല്‍ റ സ്റ്റോറന്റിനോടും,അതിന്റെ മീതെ ഒച്ചയുണ്ടാക്കാത്തതും, നഗരത്തിലെ മുന്തിയ നിലയില്‍ കഴിയുന്നവര്‍ മാത്രം താമസിക്കുന്നതുമായ  ഫ്ലാറ്റും വിട്ടു പോന്നിട്ട് ദിവസങ്ങളായി.

'സോഫിയാ ------'
 അയാള്‍ ശബ്ദം താഴ്ത്തി വിളിച്ചു. അര്‍ദ്ധ ബോധാവസ്ഥയില്‍ അവള്‍ മൂളി.
'നമ്മള്‍ ഇന്നലെ ഈ നേരത്ത് എവിടെയായിരുന്നെന്ന്  ഓര്‍മ്മയുണ്ടോ.............?
 'എവിടെയോ...........' അവള്‍ അവ്യക്തമായി പറഞ്ഞു.
യോഗീ ............, നാളയെ ക്കുറിച്ച് ഞാന്‍ പറയാം.
ഉം.
"നമ്മുടെ ഗ്രാമത്തില്‍ ..............."
നിര തെറ്റിയ കുറെ ഓര്‍മ്മകള്‍ സൃഷ്ടിക്കുകയായിരുന്നില്ലേ ഈ യാത്ര.......? ഒരിടത്ത് നിന്നു മറ്റൊരിടത്തെക്കെന്നു പറയാന്‍ പറ്റാത്ത  യാത്രയായിരുന്നു. ഇടെയ്ക്കെപ്പോഴോ അറിഞ്ഞു. ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു.വിജനമായ ഗ്രാമ പ്രദേശം. ഇറങ്ങി നടന്നു.അന്തരീക്ഷത്തിലെ ഒച്ചയും അനക്കവുമെല്ലാം സൂര്യതാപത്തില്‍ ഉരുകിയൊലിച്ചു പോയി. ഉഴുതു  മറിച്ച ചെമ്മണ്‍ കട്ടകള്‍ ചവുട്ടിയിടിച്ചു കൊണ്ട് നടന്നു. 
ഭായ് സാബ് ........ നിങ്ങള്‍ എങ്ങോട്ട് പോകുന്നു...........?
പിന്നില്‍ നിന്നു രത്തന്‍ ചോദിച്ചു.
'ഇനിയങ്ങോട്ട് വയലുകളാണ്. വീടോ മനുഷ്യരോ ഇല്ല' .
'രത്തന്‍ നല്ലവനാണ്..... '  അവന്‍ നമ്മളെ ആതിഥ്യം കൊണ്ട് വീര്‍പ്പു മുട്ടിച്ചു. - സോഫി പറഞ്ഞു.
'എനിക്കും അങ്ങനെ ജീവിക്കാന്‍ കൊതിയാവുന്നു യോഗി, മൃഗങ്ങളെയും, ചെടികളെയും   പേരു വിളിച്ച്..........!
അവന്റെ 'ബേട്ടി' എന്ന പൂച്ചക്കുട്ടിയെ ഞാന്‍ ഒത്തിരി സ്നേഹിക്കുന്നു.......
ബസ്സ്‌ നീങ്ങി ത്തുടങ്ങി. യാത്രക്കാര്‍ കുറഞ്ഞു കൊണ്ടിരുന്നു. ഉണ്ടായിരുന്നവര്‍ ആരും സംസാരിച്ചില്ല.ഓരോ ലോകം തീര്‍ത്ത് അതിനുള്ളിലേക്ക്‌ ഉള്‍വലിഞ്ഞു. ഒടിഞ്ഞു മടങ്ങിയ തേയില തോട്ടങ്ങളിലേക്ക് ഇരുട്ട് അരിച്ചിറങ്ങി. ഒടുവില്‍ കാഴ്ച , വാഹനത്തിന്റെ ഇത്തിരി വെട്ടത്തില്‍ പരിമിത പ്പെട്ടു.




'സോഫീ , ഞാന്‍ നഗരം മടുത്തു, ഗ്രാമത്തിലേക്ക് മടങ്ങിയാലോ എന്നാലോചിക്കുവാ '-- കഴുത്തില്‍ മുറുകി ക്കിടന്ന റ്റൈ അയച്ചിട്ടുകൊണ്ട് യോഗി പറഞ്ഞു..
'നിനക്ക് ഭ്രാന്താണ്.  മോശമല്ലാത്ത ജോലിയും ,ആഡംബര ഫ്ലാറ്റുമൊക്കെ കളഞ്ഞു നീ എങ്ങോട്ട് പോകുന്നു. റസ്റ്റോറന്റിലെ  മഞ്ഞ മുളകള്‍ക്ക് ചുവട്ടില്‍ ചൂട് ചായ ഒരു സിപ്പ് ഇറക്കി കൊണ്ട് അവള്‍ ക്ഷോഭിച്ചു. പിരിഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ക്കു തോന്നി, യോഗി പറഞ്ഞതാണ് ശരി. നഗരം വെട്ടി പ്പിടിക്കുന്നവരുടെ ലോകമാണ്.ഊരിപ്പിടിച്ച വാളുമായി നഗര കവാടം കടന്നു വന്ന എത്ര പേര്‍. ആദ്യ നാളുകളില്‍ എന്തൊരു ഉന്മാദമാണ് ആളുകള്‍ക്ക്. ഒരു തരം ബലാല്‍ക്കാരത്തിന്റെ ആര്‍ത്തിയും ത്രസിപ്പും.ഒടുവില്‍ അവര്‍ തന്നെ നഗരത്തിന്റെ ഇര യാവുന്നു. ഒരിക്കലും പൈ അടങ്ങാത്ത ഒരു ക്രൂര ജന്തുവാണ് നഗരം. ഓരോ പ്രഭാതത്തിലും ആരോ കീ കൊടുത്തു വിടുന്ന കുറെ പാവകളാണ്  നഗര വാസികള്‍ - അടുത്ത കാലത്തെ പ്പോഴോ വായിച്ച ഒരു കവിത അവള്‍ ഓര്‍ത്തു.

എട്ടു മണിയുടെ സൈറന്‍ മുഴങ്ങിയില്ലെങ്കില്‍ നഗരം സ്തംഭിച്ചു പോകും. കുറച്ചു കാലം മുമ്പ് ഒരു സമരം നടന്നു.പ്രായവും, നിലയും നോക്കാതെ നഗരവാസികളെല്ലാം അതില്‍ പങ്കെടുത്തു. കോര്‍പ്പ റേഷന് മുമ്പില്‍ സത്യഗ്രഹമിരുന്നു.
"സൈറന്‍  പുന : സ്ഥാപിക്കുക",
"ജീവിതം തിരിച്ചു നല്‍കുക "...........
പിന്നീട് സമരത്തിന്റെ സംപ്രേക്ഷണം കണ്ടപ്പോള്‍ അതില്‍ കുട്ടികള്‍ വരെ പങ്കെടുത്തിരുന്നതായി കണ്ടു. സത്യത്തില്‍ എട്ടിന്റെ സൈറന്‍ ആണ് നഗരത്തെ നിലനിര്‍ത്തി യിരുന്നത്. അതില്ലെങ്കില്‍ നഗരം ഉണരില്ല, ഓഫീസുകള്‍ തുറക്കില്ല, സ്കൂള്‍ ബസ്സുകള്‍ വരില്ല.
'യോഗീ, ....  നീയെന്താണാലോചിക്കുന്നത്.......?
'ഞാന്‍ മുത്തശ്ശനെ  ക്കുറിച്ചു  ഓര്‍ക്കുവാരുന്നു'.
നമ്മള്‍ റസ്റ്റോറന്റില്‍ വച്ച് കണ്ട അന്ന് രാത്രി . മുത്തശ്ശന്‍ എന്റെ മുറീല്‍ വന്നു. എന്നെ മുഴുവന്‍ പേര് ചൊല്ലി വിളിച്ചു.
' യോഗീശ്വരാ '...........
'നിനക്ക് ഞാനൊന്നും തന്നില്ല, എന്നും പറഞ്ഞു എന്റെ വിയര്‍ത്ത നെറ്റിയില്‍ തലോടി.നമ്മുടെ തൊടീടെ തെക്കേ അതിരില്‍ ഒരു നാട്ടു മാവ് നില്‍പ്പുണ്ട്. അതിന്റെ ചുവട്ടില്‍ ഒരു പിച്ചള ചുറ്റുള്ള പെട്ടി കുഴിചിട്ടിട്ടുണ്ട്. എന്റെ സമ്പാദ്യമെല്ലാം അതിലുണ്ട്. '
ഞാന്‍ ഞെട്ടിയുണര്‍ന്നു ലൈറ്റിട്ടു. എല്ലാം സ്വപ്നമായിരുന്നെന്നു ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷെ എന്റെ ബെഡ്ഡില്‍ മുത്തശ്ശന്റെ ചന്തിപ്പാട് ഒടിഞ്ഞു കിടപ്പുണ്ടായിരുന്നു.
അവള്‍ ബാഗില്‍ നിന്നൊരു മഞ്ഞ മഫ്ലയര്‍ എടുത്തു തല മൂടി .
നീ എപ്പോഴെങ്കിലും മുത്തശ്ശനെ കണ്ടിട്ടുണ്ടോ...........? അവള്‍ അലസമായി ചോദിച്ചു.
നേരിയ ഓര്‍മ്മ. പുറത്തെ മഞ്ഞിന്‍ പാളികള്‍ അയാളുടെ മുഖത്തേക്ക് പടര്‍ന്നു.  അച്ഛന്റെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങിയപ്പോള്‍   കയറ്റു കട്ടിലില്‍ മുത്തശ്ശന്‍ ഉണ്ടായിരുന്നു. ചുളിവു വീണ മുഖത്ത് കണ്ണീരിന്റെ ഈര്‍പ്പം പറ്റി നിന്നിരുന്നു.   അച്ഛന്‍ തല ചെരിച്ചു നോക്കി. മുത്തച്ഛനപ്പോള്‍ ഒരു പ്രതിമ പോലെ ദൂരെയ്ക്കെവിടെയ്ക്കോ നോക്കി യിരുന്നു.
ഒരു യാത്രയുടെ ഉത്സാഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ചെളി വെള്ളം കെട്ടി നില്‍ക്കുന്ന തെരുവും,ചെറിയ ഇടവേളകളില്‍ അലറി വിളിച്ചു പോകുന്ന തീവണ്ടികളും എന്നെ പെട്ടെന്ന് വെറുപ്പിച്ചു തുടങ്ങി.
നീ കഥ പറയാന്‍ പോവ്വാ ..........?
ഇല്ല , വെറുതെ ഓരോന്ന്...........
പട്ടണത്തില്‍ നിര്‍ത്താതെ മഴ പെയ്തിരുന്ന ഒരു കാലത്താണ് അച്ഛന്‍ മരിക്കുന്നത്.. നാലഞ്ചു ദിവസമായീ ഇടതടവില്ലാത്ത മഴ. വീട്ടിലേക്കുള്ള ഗോവണി യുടെ  അടിപ്പടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. ജനാലകള്‍ തുറന്നാല്‍ കാണുന്ന വിശാലമായ മൈതാനം ഒരു കായലായി മാറി ആളുകള്‍ തുഴഞ്ഞും, നീന്തിയും രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ മൈതാനക്കാഴ്ച്ചകളില്‍ ആയിരുന്നു.
അച്ഛന്റെ ശരീരവും എടുത്തുകൊണ്ടു ആരൊക്കെയോ മഴയിലേക്കിറങ്ങി.
മോന്‍ വരേണ്ട ..... ഞങ്ങളൊക്കെ യുണ്ട്..... ............
ആരോ എന്നെ മഴ വിലക്കി.
അന്ന് രാത്രി മുത്തച്ഛന്‍ വന്നിരുന്നു.'വരുന്നില്ലേ .......? ഇനിയെന്താ ഇവിടെ കാര്യം.......?
ഒരു കാവി മുണ്ടാണ് ഉടുത്തിരുന്നത്. തോളില്‍ ഒരു ചുവന്ന ഈരെഴയന്‍ തോര്‍ത്ത് തോളിലൂടെ ഇട്ടിരുന്നു.
ബസ്സ് , ഒടുവിലത്തെ സ്റ്റോപ്പില്‍ എത്തിയത് അറിഞ്ഞില്ല.ജോലിക്കാര്‍ വേഗത്തില്‍  ഷട്ടറുകള്‍ താഴ്ത്തി ഉറങ്ങാന്‍ ധൃതി കൂട്ടി. അവര്‍ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.വഴിയരികിലെ കൊച്ചു കൊച്ചു കടകള്‍ പാറക്കെട്ടുകള്‍ പോലെ കറുത്തു പുകഞ്ഞു.
'ഞാനോര്‍ക്കുകയായിരുന്നു, യാത്ര തുടങ്ങിയപ്പോ, എത്രയാളുകള്‍, എന്താരുന്നു തിരക്ക്' ......! സോഫി ആരോടെന്നില്ലാതെ പറഞ്ഞു.
വഴി നേര്‍ത്തു ഒറ്റയടി പ്പാതയായി  ഒടുവില്‍ ഒരു മണ്‍തിട്ടയില്‍ അവസാനിച്ചു. ഉയരങ്ങളിലേക്കുള്ള കുത്തുകല്ലുകള്‍ കയറുന്നതിനിടയില്‍ സോഫി മൊബൈല്‍ ഫോണെടുത്തു.
'മമ്മയെ ഒന്ന് വിളിച്ചാലോ   ........?
നഗരത്തിന്റെ പരിധി എപ്പഴേ കഴിഞ്ഞു., നമ്മളിപ്പോള്‍ ഗ്രാമത്തിന്റെ കൈകളിലാണ്." - ഒരു  തമാശ പോലെ യോഗി പ്രതിവചിച്ചു.





അപ്പോഴേക്കും അവര്‍ ഒരു കുന്നിന്‍ നെറുകയില്‍ എത്തിയിരുന്നു. ഒടുവിലത്തെ തുലാമഴ നക്കിയെടുത്ത കുഴികള്‍ കയറിയിറങ്ങി  അവര്‍ നിശബ്ദമായി നടന്നു. പെട്ടെന്ന് , താഴ്വാരയിലെ മരങ്ങളെ കാറ്റ് വട്ടം കറക്കുന്ന ഒച്ചയിലേക്ക് അവള്‍ മൊബൈല്‍ വലിച്ചെറിഞ്ഞു.
'നീയുള്ളപ്പോള്‍ എനിക്കെന്തിനാ ഫോണ്‍.'
യോഗി, അവളുടെ കഴുത്തിലൂടെ കരങ്ങള്‍ കോര്‍ത്തിട്ടു കൊണ്ട് പറഞ്ഞു.-" ഈ നിലാവത്ത് നീ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു." അവള്‍ അയാളുടെ കവിളില്‍ ചുംബിച്ചു.
നിലാവിന് ഇത്രയും മധുരമുണ്ടെന്നു ഞാനറിഞ്ഞില്ല - യോഗീ.
പെട്ടെന്ന് അവള്‍ നിശബ്ദയായി. വിദൂരതയില്‍ ഒരു  താഴ്വരയില്‍ അജ്ഞാതമായ ഒരു നഗരം വെള്ളി പ്രഭ തൂകി നിന്നു. അല്‍പ്പ നേരം അവള്‍ അതില്‍ ആകൃഷ്ട യായത്‌ പോലെ യോഗിക്ക് തോന്നി.
നഗരത്തിലേക്ക് മടങ്ങണമെന്നു തോന്നുന്നുണ്ടോ............?
ഇല്ല ,ഞാനതല്ല ചിന്തിച്ചത്. എല്ലാ നഗരവും ഒരുപോലെയാണ്, കത്തി ജ്വലിക്കുന്ന വിളക്കുകളും,തിക്കി ത്തിരക്കുന്ന തെരുവുകളും.
യോഗീ,  ആ നഗരത്തിലും നമ്മളെ പോലെ രണ്ടു പേരുണ്ടാവും.............  അല്ലെ ?
'അറിയില്ല'
'എന്നാല്‍ ഉണ്ട് '. നഗരത്തില്‍ നിന്നു രക്ഷപ്പെടാന്‍ കൊതിക്കുന്ന   രണ്ടു പേര്‍.
യോഗി സോഫിയെ എതിര്‍ക്കാനോ, അനുകൂലിക്കാനോ ശ്രമിച്ചില്ല.
അവള്‍ താഴ്വരയിലേക്ക് നീട്ടി വിളിച്ചു. "സ്വാതന്ത്ര്യ മോഹികളെ, രക്ഷയുടെ വഴി ഇതിലെ...
വിഷ്  യു ആള്‍ ദ ബെസ്റ്റ്. ആന്‍ഡ്‌ ഹാപ്പി ജേര്‍ണി ."
പൊന്തകളില്‍ നിന്നു നായകള്‍ , നിശബ്ദതയെ ഭേദിച്ചതിനു പ്രതികരിച്ചു.
സോഫി., ദാ......... ...ആ താഴ്വരയിലേക്ക് നോക്കൂ. ...
"അതാണ്‌ നമ്മുടെ മണ്ണ്."
തൊടിയിലെ ,വന്‍ മരങ്ങള്‍ ജനുവരി ക്കാറ്റില്‍ ഇളകി .  ഒരു കറുത്ത സ്മാരകം പോലെ ഇടിഞ്ഞു പൊളിഞ്ഞ വീട് മരവിച്ചു നിന്നു.അവരുടെ കാഴ്ചകളെ മറച്ചു കൊണ്ട് മൂടല്‍ മഞ്ഞു പറന്നു നടന്നു.
യോഗീ, ഭൂമി ഇവിടെ അവസാനിക്കയാണോ.............? എനിക്കങ്ങനെ ഫീല്‍ ചെയ്യുന്നു.
ആ തമാശയില്‍  പങ്കു ചേരാതെ അയാള്‍ മണ്‍ തിട്ടയിലൂടെ താഴേക്കു കാലുകളൂന്നി.  തൊടിയിലെ കരിയിലകള്‍  മഞ്ഞില്‍ പൂണ്ടു  നിശബ്ദത പാലിച്ചു. ഇരുട്ടില്‍ നിന്നു പെട്ടെന്ന് ആരോ ചോദിച്ചു.
ആരാദ് .........?  ഇരുട്ടില്‍ നിന്നു ഒരു കറുത്ത രൂപം അവരുടെ മുമ്പിലേക്ക് ഇറങ്ങിവന്നു. കൂനു പിടിച്ചു പോയ ശരീരം തെല്ല് ഉയര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് , തിരി നീട്ടി ക്കത്തിച്ച ഓട്ടു വിളക്കിന്റെ  അരണ്ട വെളിച്ചത്തില്‍ ഒരു വൃദ്ധന്‍  ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. കുഴിയിലേക്ക് ഇറങ്ങി പ്പോയ കണ്ണുകളില്‍ ഇരുട്ട് കട്ട പിടിച്ചു കിടന്നു.
'പോണതിനു മുമ്പ്  ഇത്തിരി വെള്ളം ദേഹത്തൂറ്റുവാര്‍ന്നു' .
അവരെ ഉമ്മറ ത്തേക്ക് വിളക്കു കാണിച്ചിട്ട് വൃദ്ധന്‍ വീണ്ടും കിണറ്റു കരയിലേക്ക് മടങ്ങി. ചുവരുകള്‍ക്ക് മീതെ തുറന്ന ആകാശമായി കിടന്ന വീടിന്റെ ഉമ്മറ ത്തിരുന്നു സോഫി ശബ്ദം താഴ്ത്തി ചോദിച്ചു, 'ഇത് തന്നെയാണോ യോഗി ,നീ പറഞ്ഞ വീട്.'
യോഗി എന്തെങ്കിലും പറയുന്നതിന് മുമ്പ് വൃദ്ധന്‍ ഈറനോടെ മടങ്ങി വന്നു. മടിക്കുത്തില്‍ തിരുകിയിരുന്ന താക്കോല്‍ ക്കൂട്ടം അയാളെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു, 'വാതിലുകളെ നഷ്ട പ്പെട്ടിട്ടുള്ളൂ'.
തൊടിയില്‍ അടയ്ക്കാ മരമുണ്ട്,ഓലയുണ്ട് , നിങ്ങള്‍ക്കിഷ്ടമുള്ള പോലെ വീടും ,വാതിലുകളും പണിതു കൊള്ളൂ. ഒരു തണുത്ത ഗ്രഹംപോലെ യോഗി  താക്കോല്‍ കൂട്ടം കയ്യില്‍ താങ്ങി.
വൃദ്ധന്‍ അകത്തേക്ക്  നോക്കി വിളിച്ചു, മോനെ ............
ചുവരുകള്‍ക്കിടയില്‍ നിന്നു,പൊട്ടി പ്പൊളിഞ്ഞവാതിലുകള്‍ തള്ളി നീക്കി  ആരോ ഇറങ്ങി വന്നു.അയാള്‍ ഇരുട്ടിന്റെ കനമുള്ള കവചം ധരിച്ചിരുന്നു .രണ്ടു പേരും നിശബ്ദമായി കല്‍ പ്പടവുകള്‍ ഇറങ്ങി പ്പോയി.
രാത്രിയില്‍ മലങ്കാറ്റ്‌  മഹാവൃക്ഷ ങ്ങളെ അമ്മാനമാട്ടി. അടയ്ക്കാ മരങ്ങളെ ഉഴുതു മറിച്ചു.യോഗിയുടെ  രോമാവൃതമായ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നു കൊണ്ട് സോഫി ചോദിച്ചു. 
'യോഗീ, നിനക്ക് പേടിയാവുന്നുണ്ടോ.............?
അയാള്‍ സാന്ദ്രമായി മൊഴിഞ്ഞു , 'എന്തിനു , ഇത് നമ്മുടെ മണ്ണല്ലേ '.......................

43 Responses to ഗ്രാമത്തിലെ എന്റെ വീട്

  1. shahjahan says:

    നഗരം വെട്ടി പ്പിടിക്കുന്നവരുടെ ലോകമാണ്.ഊരിപ്പിടിച്ച വാളുമായി നഗര കവാടം കടന്നു വന്ന എത്ര പേര്‍. ആദ്യ നാളുകളില്‍ എന്തൊരു ഉന്മാദമാണ് ആളുകള്‍ക്ക്. ഒരു തരം ബലാല്‍ക്കാരത്തിന്റെ ആര്‍ത്തിയും ത്രസിപ്പും.ഒടുവില്‍ അവര്‍ തന്നെ നഗരത്തിന്റെ ഇര യാവുന്നു. ഒരിക്കലും പൈ അടങ്ങാത്ത ഒരു ക്രൂര ജന്തുവാണ് നഗരം..
    -------------------------------
    ഇത്ര മനോഹരമായ ഒരു കഥ വായിച്ചിട്ട് ഒരു പാടു കാലമായി..നന്ദി..നന്മകള്‍ നേരുന്നു..ഇനിയും ഒരു പാടെഴുതുക.

  2. Unknown says:

    അബ്ദുൽ നിസ്സാർ, വളരെയേറെ ഇഷ്ടപ്പെട്ടു..താങ്കളുടെ എല്ലാ രചനകളിലും, നാടിനോടും, വീടിനോടുമുള്ള സ്നേഹം ധാരാളം നിറഞ്ഞുനിൽക്കുന്നുണ്ട്. ഡൽഹിനഗരജീവിതത്തിനിടയിലും വീടും, നാടും, നാട്ടുകാരും മാത്രം എന്റെയും മനസ്സിൽനിറഞ്ഞുനിൽക്കുന്നതു കൊണ്ടാവാം താങ്കളുടെ എഴുത്തിൽ അനുഭവപ്പെടുന്ന ആ ഓർമ്മകൾ പലപ്പോഴും പഴയ ഓർമ്മകളെ മനസ്സിലേയ്ക്ക് തിരികെകൊണ്ടുവരുവാൻ സഹായിക്കുന്നു. വളരെയേറെ നന്ദി..എനിയും ഇതുപോലെയുള്ള രചനകൾ പ്രതീക്ഷിക്കുന്നു..ആശംസകൾ.

  3. അയാള്‍ സാന്ദ്രമായി മൊഴിഞ്ഞു , 'എന്തിനു , ഇത് നമ്മുടെ മണ്ണല്ലേ '.......................
    അതെ ചുറ്റുപാടുകള്‍ നമ്മുടെതാവുമ്പോള്‍ പ്രണയത്തിനു പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു സ്വാതന്ത്ര്യ തലം ലഭ്യമാകുന്നു .
    അത് വഴിയും , കാറ്റും , നിലവുമോക്കേയായി പ്രേമ രംഗങ്ങള്‍ക്ക് അരങ്ങു തീര്‍ക്കുന്നു . നന്നായി
    ആശംസകളോടെ .... (തുഞ്ചാണി)

  4. നന്നായിരിക്കുന്നു സര്‍ .. പണ്ടത്തെ ഈരടികള്‍ ഓര്‍മ്മയില്‍ വരുന്നു

    " നാട്യ പ്രധാനം നഗരം ദാരിദ്രം
    നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം "

  5. എന്തൊരു ഭാഷ! എന്തൊരു ശൈലി!
    നഗരത്തിന്റെ ക്രൌര്യം അതുപോലെ പകര്ത്തിയല്ലോ ഭായീ.
    ഇനിയും ഞാന്‍ വരും!

    (പോയിട്ട് കുറച്ചുപേരെ ഇങ്ങോട്ടേക്ക് ക്ഷണിക്കട്ടെ)
    കാണാം.

  6. നന്നായിട്ടുണ്ട് .... കണ്ണൂരാനാണ് ഇവിടേക്ക് ക്ഷണിച്ചത്.

    ആശംസകളോടെ,

  7. കമന്റിട്ട എല്ലാ പ്രിയപ്പെട്ട
    വായനക്കാര്‍ക്കും നന്ദി.
    കണ്ണൂരാന്‍ നന്ദി,........

  8. Unknown says:

    നല്ല കഥ, നല്ല പറച്ചിൽ. ആദ്യമായ് വായിച്ചതാണ് നിങ്ങളെ. ഇനി വായിക്കാതെ വിടില്ല.

  9. 'എന്തിനു , ഇത് നമ്മുടെ മണ്ണല്ലേ '............

    വളരെ നല്ല കഥ. എഴുത്തിന്റെ വശ്യത അപാരം. അറിയാതെ കഥയിലേക്ക് ലയിച്ചു പോകുന്നു...

  10. എത്ര മനോഹരമായി കഥ പറയുന്നു താങ്കള്‍.നല്ല വായനാനുഭവം......സസ്നേഹം

  11. കഥ നന്നായിട്ടുണ്ട് .ആശംസകള്‍ !

  12. Fousia R says:

    നഗരജീവിതം ഞെരുക്കുന്ന മനുഷ്യരല്ല അതില്‍
    മടുത്ത മനുഷ്യരാണ്‌ പ്രമേയത്തില്‍ എന്നു തോന്നി.
    എന്നാലും ഇഷ്ടപ്പെട്ടു.
    ഇങ്ങോട്ട് പറഞ്ഞു വിട്ടത് കണ്ണൂരാനാണ്‌. വന്നത് വെറുതെ ആയില്ല.

  13. jailaf says:

    നല്ല അവതരണം. ചിലയിടങ്ങളിൽ മനസ്സിൽ തട്ടുന്ന വരികൾ.. മനോഹരം..

  14. Good one!. Best wishes.
    (Thanks to Kanooran to forward the url)

  15. വളരെ നല്ല രചന...ഇപ്പോൾ ഇത്രയും മാത്രം പറയുന്നൂ...ബാക്കി പിന്നെ ഒരാവർത്തികൂടി വായിച്ചിട്ട്...........എല്ലാ ഭാവുകങ്ങളും...

  16. നല്ല കഥ ഇക്കയുടെ കഥകളെല്ലാം ജീവിത ഗന്ധികള്‍ ആണ് ആശംസകള്‍

  17. വളരെ നല്ല കഥ.
    നല്ല ഒഴുക്കോടെ വായിച്ചു.

  18. വേറിട്ട ഒരു പാത കുന്നിന്മുകളിലേക്ക് പോകുന്നു .എല്ലാ പരിധികള്‍ക്കുമപ്പുറം മേഘങ്ങള്‍ മേയുന്ന കുന്നിന്മേലെ ഒത്തിരി സമാധാനത്തോടെ കുറെ നേരമിരുന്നു ,ഇനിയും കാണാം ...

  19. വാക്കുകളുടെ മായാജാലം .....നല്ല കഥ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  20. നിസാർ നല്ല നിരീക്ഷണം! നല്ല ശൈലി!

    എന്നാൽ, ഒരു കൂട്ടർ നഗരം വിടുമ്പോൾ മറ്റൊരു കൂട്ടർ അവിടേയെത്തിച്ചേരാൻ വെമ്പുന്നു...

  21. TPShukooR says:

    വളരെ നല്ല ശൈലി. ഭംഗിയുല്‍ കഥ. ഇതില്‍ പറയുന്ന പോലെ ഗ്രാമത്തിലെ ആ ഗൃഹാതുരതയിലേക്ക് ഇനി എന്നാണാവോ ഒരു പറിച്ചു നടല്‍ സാധ്യമാവുക.

  22. മനോഹരമായ ഭാഷയില്‍ ഒരു കഥ വായിച്ച സംതൃപ്തി... ഇങ്ങനെയൊരു കഥ എഴുതിയ നിസ്സാര്‍ ഇക്കയോട് നന്ദി പറയട്ടെ... ഹൃദ്യമായ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തു നല്ലൊരു വായനാനുഭവം തന്നതിന്...

    "'സോഫീ , ഞാന്‍ നഗരം മടുത്തു, ഗ്രാമത്തിലേക്ക് മടങ്ങിയാലോ എന്നാലോചിക്കുവാ '" - ഈ വാക്കില്‍ അല്‍പ്പം കല്ലുകടിയില്ലേ എന്ന് ഒരു സംശയം... അര്‍ദ്ധവിരാമാത്തിന്റെ ഇടവേള സ്ഥാനം തെറ്റിയല്ലേ.. അല്ലാതെ പറയുമ്പോള്‍ വാക്കിന് തെറ്റില്ല..

  23. കഥ നന്നായി. നല്ല ഭാഷ. അനായാസമായി പറഞ്ഞു.
    ഫാന്റസി കുറച്ചു കുറയ്ക്കാമായിരുന്നു എന്നു തോന്നി.
    പിന്നെ, എന്തിനാണു കഥയ്ക്കിടയില്‍ ഇത്രയ്ക്കു ചിത്രങ്ങളുടെ ആവശ്യം..?അതു കഥയുടെ ഏകാഗ്രത കുറയ്ക്കുന്നപൊലെ തോന്നി.

  24. സന്ദീപ് തന്ന ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്.ബ്ലോഗെഴുത്തിന്റെ നിലവാരം വര്‍ദ്ധിക്കുന്നു എന്നും ബ്ലോഗിടങ്ങളിലെ എഴുത്ത് മുഖ്യധാരാ മാധ്യമങ്ങളെ കടത്തിവെട്ടുകയാണെന്നും ഉള്ള വാദഗതിയെ അടിവരയിടുന്നുണ്ട് ഈ കഥ....

    ഭാവുകങ്ങള്‍...

  25. khaadu.. says:

    മണ്ണിന്റെ മണമുള്ള കഥ.. നല്ല അവതരണം...നല്ല വായനാനുഭവം..നന്ദി...
    നന്നായിട്ടുണ്ട് ..

    ആശംസകള്‍..

  26. This comment has been removed by the author.
  27. പ്രിയപ്പെട്ട

    ചീരാ മുളക്, വിപിന്‍ (വേനല്‍ പക്ഷി ), യാത്രികന്‍,മുഹമ്മദ്‌

    ക്കുട്ടി,സങ്കല്പങ്ങള്‍, ഫൌസിയ .ആര്‍.,ജൈലാഫ്‌ ,സാബു,ചന്തു

    നായര്‍,കൊമ്പന്‍,റോസാ പ്പൂക്കള്‍ ,സിയാഫ്‌അബൂബക്കര്‍,സീയെല്ലെസ്,

    ഒരുകുഞ്ഞു മയില്‍ പീലി ,ബിജു ഡേവിസ്‌ ,ഷുക്കൂര്‍, സന്ദീപ്‌,സേതു

    ലക്ഷ്മി,പ്രദീപ്‌ കുമാര്‍................

    നിങ്ങളുടെ അഭിപ്രായവും,അതിലൂടെ എനിക്ക് കിട്ടിയ പ്രോത്സാഹനവും

    ഇവിടെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
    November 13, 2011 2:01 AM

  28. വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.

    'ഞാനോര്‍ക്കുകയായിരുന്നു, യാത്ര തുടങ്ങിയപ്പോ, എത്രയാളുകള്‍, എന്താരുന്നു തിരക്ക്' ......!

    ജീവിതയാത്രാവസാനം നാം ഒറ്റപ്പെടും എന്ന പരമാര്‍ഥം വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. ഞാന്‍ സന്തുഷ്ടനാണ്, ഈ മനോഹരമായ കഥ വായിക്കാന്‍ പറ്റിയതില്‍, ഒരു കമന്റിടാന്‍ പറ്റിയതില്‍...

  29. ഇഷ്ടപെട്ടു, നല്ല എഴുത്ത്.
    അഭിനന്ദനം

  30. 'വാതിലുകളെ നഷ്ട പ്പെട്ടിട്ടുള്ളൂ'.
    തൊടിയില്‍ അടയ്ക്കാ മരമുണ്ട്,ഓലയുണ്ട് , നിങ്ങള്‍ക്കിഷ്ടമുള്ള പോലെ വീടും ,വാതിലുകളും പണിതു കൊള്ളൂ.!!!! bhangiyulla kadha!!

  31. സന്ദീപ്‌ വഴിയാണ് വന്നത് ..നല്ല എഴുത്ത്....
    വാചക ഘടനയുടെ കരുത്ത് കൊണ്ട് ആവും...
    ആശയത്തിലെ ലാളിത്യം വരികളിലേക്ക് പകര്‍ന്നു
    കിട്ടാന്‍ കുറെ കാല താമസം പോലെ...

    എന്നാല്‍ വെയില്‍ പാടത്തിലെ വേദാന്തവും, പക്ഷികൂടിലെ
    ഉദാത്തമായ ഭാവവും,നഷ്ടപ്പെട്ട മഞ്ഞു കാലത്തിലെ
    എരുമേലി വിവരണവും കാഴ്ചപ്പാടും,ഒരു അനാഥ
    കുട്ടിയുടെ മനസ്സ് നോവിക്കുന്ന വിവരണവും കൂടി
    വായിച്ചപ്പോള്‍ കഥാകാരന്റെ ഭാവനയും കഴിവും
    അടുത്തു അറിഞ്ഞു...അഭിനന്ദനങ്ങള്..നിങ്ങള്ക്ക്
    ഇനിയും കൂടുതല്‍ വായനക്കാര്‍ ഉണ്ടാവട്ടെ ...ആശംസകള്‍...‍

  32. shajkumar says:

    ഭാവുകങ്ങള്‍..

  33. ആശസകള്‍ ..നല്ല ഒഴുക്കോടെ പറഞ്ഞു ,,ഇഷ്ടമായി ഈ കഥ

  34. നല്ല കഥ. ഒഴുക്കോടെ പറഞ്ഞു.

  35. ഇരിപ്പിടത്തിലൂടെ ഇവിടെയെത്തി.ഒരു നല്ല കഥ കണ്ടെത്തി.

  36. anupama says:

    പ്രിയപ്പെട്ട അബ്ദുല്‍ നിസ്സാര്‍,
    നല്ലൊരു ആശയം ഭംഗിയായി അവതരിപ്പിച്ചു!നഗരവാസികളുടെ വീര്‍പ്പു മുട്ടല്‍!വാക്കുകള്‍ മനോഹരമായി! അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

  37. വളരെ നല്ല അവതരണം എല്ലാവിധ ആശംസകളും ..........

  38. നല്ല കഥ.
    ഭയങ്കര ഇഷ്ടായി.
    എഴുത്തിന്‍റെ ലാളിത്യം പറയാതെ വയ്യ.

  39. kadha assalayi..... aashamsakal......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

  40. നന്നായി പറഞ്ഞു. നഗരവും ഗ്രാമവും.

Leave a Reply